അബുദാബി: കോവിഡിന്റെ പുതിയ വകഭേദം (ഒമിക്രോണിന്റെ മകൻ) ഗുരുതര രോഗത്തിന് കാരണമായേക്കുമെന്ന് പുതിയ പഠനം. ജാപ്പനീസ് ഗവേഷകരാണ് ‘മകൻ’ (ബിഎ.2) ‘അച്ഛ’നെക്കാൾ (ഒമിക്രോൺ ബിഎ.1) പ്രശ്നക്കാരനാണെന്ന് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഗവേഷണ പഠനം ശാസ്ത്രലോകം അവലോകനം ചെയ്തിട്ടില്ലെങ്കിലും പഠനഫലത്തിന്റെ വെളിച്ചത്തിലാണ് തീവ്രത കൂടിയ വകഭേദമാണ് ഒമിക്രോണിന്റെ മകനെന്ന് ഗവേഷകർ സൂചന നൽകുന്നത്.
ബിഎ.2 വൈറസുകൾ മൂക്കിലെ കോശങ്ങൾക്കുള്ളിൽ കടന്ന് ശക്തമായി പെരുകുമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, ബൂസ്റ്റർ ഉൾപ്പെടെ മൂന്നു ഡോസ് വാക്സീൻ എടുത്തവർക്കും മുൻപ് കോവിഡ് വന്നവർക്കും ഗുരുതരമാകാനുള്ള സാധ്യത കുറവാണെന്നാണ് നിഗമനം. ഇതേസമയം ഒമിക്രോണിനെക്കാൾ ഗുരുതമാണെങ്കിലും ഡെൽറ്റാ വകഭേദം പോലെ മാരകമല്ല. ടോക്കിയോ യൂണിവേഴ്സിറ്റി ഉൾപ്പെടെയുള്ള ജാപ്പനീസ് ഗവേഷണ കേന്ദ്രങ്ങളാണ് പഠനം നടത്തിയത്.
ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഡെൻമാർക്ക് എന്നീ രാജ്യങ്ങളിൽ ഇവ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് സംശയം. സാധാരണ പിസിആർ ടെസ്റ്റിൽ ഈ വൈറസ് വകഭേദം ചിലപ്പോൾ കണ്ടുപിടിക്കാനാകില്ല. അതുകൊണ്ടുതന്നെ ലാബുകൾക്ക് പുതിയ സംവിധാനം തന്നെ ഒരുക്കേണ്ടതായി വന്നേയ്ക്കും.