ഇസ്ലാമാബാദ്: സ്ത്രീകളുടെ വസ്ത്രധാരണമാണ് രാജ്യത്തെ ലൈംഗികാതിക്രമ കേസുകളുയരാൻ കാരണമെന്ന പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസ്താവന വിവാദത്തിൽ. അന്തർദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇമ്രാൻ ഖാൻ വിവാദ പ്രസ്താവന നടത്തിയത്.
‘സ്ത്രീകൾ കുറച്ചു വസ്ത്രം മാത്രമാണ് ധരിച്ചിരിക്കുന്നതെങ്കിൽ, അത് പുരുഷൻമാരിൽ സ്വാധീനം ചെലുത്തും. അല്ലെങ്കിൽ അവർ റോബോട്ട് ആയിരിക്കണം. ഇതൊരു സാമാന്യ ബുദ്ധി മാത്രമാണ്’ ഇമ്രാൻ ഖാൻ പറഞ്ഞു.
അതേസമയം, ഇമ്രാൻ ഖാന്റെ പ്രസ്താവനക്കെതിരെ കടുത്ത പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. നിരവധി പ്രതിപക്ഷ നേതാക്കളും മാധ്യമപ്രവർത്തകരും വിമർശനവുമായി രംഗത്തെത്തി.
നേരത്തെയും ഇത്തരം വിവാദ പ്രസ്താവനകൾ ഇമ്രാൻ ഖാൻ നടത്തിയിരുന്നു. പാകിസ്താനിൽ ലൈംഗികാതിക്രമങ്ങൾക്ക് കാരണം അശ്ലീലമാണെന്നായിരുന്നു മാസങ്ങൾക്ക് മുമ്പ് ഇമ്രാൻ ഖാൻ നടത്തിയ പ്രതികരണം.
‘പ്രലോഭനം ഒഴിവാക്കുകയെന്നതാണ് പർദയുടെ ആശയം. എന്നാൽ ഇതൊഴിവാക്കാനുള്ള ഇച്ഛാശക്തി എല്ലാവർക്കും ഇല്ല’ എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. രാജ്യത്ത് ബലാത്സംഗവും ലൈംഗികാതിക്രമവും ഒഴിവാക്കാൻ എന്ത് നടപടി സ്വീകരിക്കുമെന്ന ചോദ്യത്തിനായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. അന്ന് പ്രധാനമന്ത്രിയുടെ പ്രസ്താവനക്കെതിരെ നൂറുകണക്കിന് പേർ മാപ്പ് പറയണമെന്ന ആവശ്യവുമായി കത്തെഴുതിയിരുന്നു.
പാകിസ്താനിൽ 24 മണിക്കൂറിൽ 11 ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകൾ. കഴിഞ്ഞ ആറുവർഷമായി 22,000 കേസുകളാണ് പൊലീസിൽ റിപ്പോർട്ട് ചെയ്തത്. അതേസമയം ബലാത്സംഗ കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം 0.3 ശതമാനം മാത്രവും. കഴിഞ്ഞവർഷം ഡിസംബറിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ ലൈംഗികാതിക്രമ കേസുകൾ കേൾക്കാൾ പ്രത്യേക കോടതി സ്ഥാപിക്കുമെന്ന ആൻറി റേപ്പ് ഓർഡിനൻസ് 2020ന് പാകിസ്താൻ പ്രസിഡൻറ് ആരിഫ് അൽഫി അംഗീകാരം നൽകിയിരുന്നു. ഇത്തരം കേസുകളിലെ നിയമനടപടികൾ നാലുമാസം കൊണ്ട് പൂർത്തിയാക്കണമെന്നായിരുന്നു നിർദേശം.