വാഷിംഗ്ടണ്‍: ഇറാന് സൈന്യം ഇറാനിയന്‍ അതിര്‍ത്തിക്ക് പുറത്തുള്ളിടത്തോളം കാലം അമേരിക്കയും പിന്മാറില്ലെന്ന് യു എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടണ്‍. യുഎസില്‍ നടന്നുവരുന്ന യുഎന്‍ പൊതുസഭാ സമ്മേളനത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഐഎസിനെ (ഇസ്ലാമിക് സ്റ്റേറ്റ്) ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യം മാത്രം മുന്നില്‍ കണ്ടുകൊണ്ടാണ് തങ്ങള്‍ കിഴക്കന്‍ സിറിയയില്‍ 2,000 സൈനികരെ വിന്യസിച്ചിട്ടുള്ളത് എന്ന അമേരിക്കന്‍ നയത്തിന്റെ പ്രകടമായ വ്യതിചലനമാണിത് എന്നു ദ വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ കൂടുതല്‍ വിശദീകരണവുമായി സിറിയയിലെ അമേരിക്കയുടെ പ്രത്യേക പ്രതിനിധി ജെയിംസ് എഫ് ജെഫ്രി രംഗത്തു വന്നിരിക്കുകയാണ്. സിറിയയില്‍ അമേരിക്കന്‍ സൈന്യം തുടരേണ്ട യാതൊരു ആവശ്യവുമില്ലെന്നും, ഇത് ഇറാനെ പുറത്താക്കുവാനുള്ള കേവല രാഷ്ട്രീയ സമ്മര്‍ദ്ദം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്റെ അംഗീകാരമില്ലാതെ സിറിയയില്‍ വെച്ച് ഇറാനെതിരെ യുദ്ധം ചെയ്യാന്‍ ട്രംപ് ഭരണകൂടം ആലോചിക്കുന്നില്ല എന്നതാണ് ഇതില്‍ നിന്നും അനുമാനിക്കാവുന്ന നല്ല കാര്യം. എന്നാല്‍, സിറിയയില്‍ തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്കക്ക് ഇപ്പോഴും ഒരു യഥാര്‍ത്ഥ നയം ഇല്ല എന്നത് മോശം കാര്യവുമാണ്.
ബാഷര്‍ അല്‍-അസദിന്റെ ഭരണകൂടത്തെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല ഇറാന്റെ ലക്ഷ്യമെന്നും ദീര്‍ഘദൂര മിസൈലുകളും ആയുധങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളുമെല്ലാം വികസിപ്പിക്കുക എന്നതും അവരുടെ ലക്ഷ്യമാണെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ ജഫ്രി പറഞ്ഞു. ഇസ്രായേല്‍ നടത്തിയ 200-ലധികം വ്യോമാക്രമണങ്ങള്‍ക്കും ഇറാനെ തടയാന്‍ സാധിച്ചിട്ടില്ല.
യുഎന്‍ സമാധാന സംവിധാനത്തെ പുനരുജ്ജീവിപ്പിക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. ഇതിനെയാണ് അസദ് ഭരണകൂടം ശക്തമായി എതിര്‍ക്കുന്നത്. ഇറാനും റഷ്യക്കും അംഗീകരിക്കാന്‍ കഴിയുന്ന ഒരു രാഷ്ട്രീയ പരിഹാരമുണ്ടായാല്‍ ഇറാന് പിന്മാറുന്ന സാഹചര്യമുണ്ടാകും എന്നാണ് കണക്കുകൂട്ടല്‍ ‘. ജഫ്രി അഭിപ്രായപ്പെട്ടു.