കണ്ണൂർ: തിരുവസ്ത്രം ഉപേക്ഷിച്ച് കൊല്ലം സ്വദേശിയായ കാമുകനൊപ്പം പോയ അധ്യാപിക കൂടിയായ കന്യാസ്ത്രീക്ക് കാമുകനൊപ്പം ജീവിക്കാമെന്ന് കോടതി. കണ്ണൂർ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയാണ് 25 വർഷത്തെ സന്യാസ ജീവിതം അവസാനിപ്പിച്ച കാസർകോട് കടുമേനി സ്വദേശിനിക്ക് കാമുകനൊപ്പം പോകാൻ അനുമതി നൽകിയത്.
ഭാര്യയും രണ്ട് മക്കളുമുള്ള ആളാണ് കന്യാസ്ത്രീയുടെ കാമുകൻ. എന്നാൽ ഇയാൾ ഭാര്യയെ പിരിഞ്ഞാണ് ജീവിക്കുന്നതെന്നാണ് കോടതിയെ ബോധിപ്പിച്ചിരിക്കുന്നത്. കണ്ണൂരിലെ സഭാസ്ഥാപനത്തിൽ നിന്നും കാണാതായ ഇവർക്കായി സഹോദരന്റെ പരാതിയിൽ പോലീസ് അന്വേഷണം നടത്തിയിരുന്നു. തുടർന്നാണ് കാമുകനൊപ്പം കുടുംബ ജീവിതം നയിക്കുന്നുണ്ടെന്ന് കണ്ടെത്തിയത്.
തുടർന്നാണ് കണ്ണൂർ കോടതിയിൽ ഹാജരാക്കിയത്. കോടതിയിൽ ഹാജരാക്കിയപ്പോൾ സ്വന്തം ഇഷ്ടപ്രകാരം പോകാൻ ആഗ്രഹമറിയിച്ചപ്പോൾ കണ്ണൂർ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് എസ് അമ്പിളി അതിന് അനുവദിക്കുകയായിരുന്നു.
മികച്ച അദ്ധ്യാപികയായിരുന്ന സിസ്റ്റർ സഭയുടെ വിദ്യാഭ്യാസ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. അഞ്ചു വർഷം മുൻപ് ജമ്മുവിൽ ഒന്നിച്ചു ജോലി ചെയ്തിരുന്ന യുവതിയുടെ സഹോദരനായ കൊല്ലം സ്വദേശിയുമായി കന്യാസ്ത്രീ പരിചയപെടുകയും ഫോൺ വഴി ഇവർ തമ്മിലുള്ള ബന്ധം ദൃഢമാവുകയുമായിരുന്നു.
കോവിഡ് ബാധിച്ചു ശരീരം തളർന്ന പിതാവിനെ സഹായിക്കാൻ ഫിസിയോ തെറാപ്പിസ്റ്റായ കാമുകൻ ഏതാനും മാസങ്ങൾ സിസ്റ്ററിന്റെ വീട്ടിൽ താമസിച്ചിരുന്നുവെന്നും പറയുന്നു. ഈ ബന്ധം പിന്നീട് പ്രണയത്തിലെത്തുകയായിരുന്നു.