ചെന്നൈ: ഒരു രൂപയ്ക്ക് ഇഡ്ഡലി വിറ്റ് പാവപ്പെട്ടവന്റെ വിശപ്പകറ്റുന്ന ‘ഇഡ്ഡലി പാട്ടി’ എന്ന് അറിയപ്പെടുന്ന മുത്തശ്ശിക്ക് സ്നേഹകൂട് ഒരുക്കി വ്യവസായി ആനന്ദ് മഹീന്ദ്ര. കമലാദൾ എന്ന തമിഴ്നാട്ടുകാരിയായ മുത്തശ്ശിക്കാണ് മാതൃദിനത്തിൽ വീടൊരുങ്ങിയിരിക്കുന്നത്. ഒരു രൂപയ്ക്ക് ഇഡ്ഡലി വിൽക്കുന്ന കമലാമ്മയുടെ കഥ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രശംസനേടിയിരുന്നു.
കമലാദളിന്റെ കഥ അറിഞ്ഞ ആനന്ദ് മഹീന്ദ്ര ഇവർക്ക് വീടും പുതിയ കടയും വച്ചു നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഈ വാക്കാണ് അദ്ദേഹം ഇപ്പോൾ നിറവേറ്റിയിരിക്കുന്നത്. മാതൃദിനത്തിൽ ആ വീട് കമലാമ്മയ്ക്ക് സമ്മാനിച്ചു.
‘മറ്റുള്ളവർക്ക് സന്തോഷമേകാൻ ജീവിതം മാറ്റിവച്ചൊരാൾക്ക് അൽപം സന്തോഷമേകാൻ സാധിക്കുന്നതിലും വലിയ സന്തോഷമില്ല’, എന്ന് കുറിച്ചാണ് പുതിയ വീടിന്റെ വിഡിയോ ആനന്ദ് മഹീന്ദ്ര പങ്കുവച്ചത്.
തമിഴ്നാട്ടിലെ ദരിദ്ര ഗ്രാമമായ വടിവേലംപാളയത്ത് തുച്ഛമായ ദിവസക്കൂലിക്ക് പണിയെടുക്കുന്ന ധാരാളം തൊഴിലാളികൾ ഉണ്ട്. ഇവരിൽ പലരും കൂലി മിച്ചം പിടിക്കാനായി പ്രഭാതഭക്ഷണം ഒഴിവാക്കുന്നതറിഞ്ഞാണ് കമലാദൾ ഒരു രൂപയ്ക്ക് ഇഡ്ഡലിയും സാമ്പാറും ചട്ണിയും വിതരണം ചെയ്യാൻ തുടങ്ങിയത്. മുപ്പതുവർഷം മുമ്പ തുടങ്ങിയതാണെങ്കിലും ഇന്നും ഒരു രൂപയ്ക്ക് തന്നെയാണ് ഭക്ഷണം ഒരുക്കുന്നത്.
സോഷ്യൽമീഡിയയിൽ ഇവരുടെ കഥ വൈറലായതിന് പിന്നാലെ ഒരിക്കൽ സ്വന്തമായി ഒരു വീടു വേണം എന്ന ആഗ്രഹം ഇഡ്ഡലി അമ്മ പ്രകടിപ്പിച്ചിരുന്നു. ഇതനുസരിച്ച് മഹീന്ദ്ര ഗ്രൂപ്പിന്റെ സ്ഥാപനമായ മഹീന്ദ്ര ലിവിങ് സ്പേസെസ് ഭൂമി കണ്ടെത്തുകയും അവിടെ മുത്തശ്ശിയുടെ ആഗ്രഹത്തിനനുസരിച്ച് ഒരു വീട് നിർമ്മിച്ച് നൽകുകയുമായിരുന്നു.