തൃശ്ശൂര്‍: നാലുമാസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത് 26 മണിക്കൂറിനുശേഷം. പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കംമൂലമാണ് പാലക്കാട് പുലാപ്പറ്റ വിനയകുമാറും അമൃതയും കുഞ്ഞിന്റെ മൃതദേഹം വിട്ടുകിട്ടാന്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കേണ്ടിവന്നത്.
കുഞ്ഞിന് ജന്മനാ ഒട്ടേറെ അസുഖങ്ങളുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ അസുഖം കൂടിയതിനെ തുടര്‍ന്ന് കുഞ്ഞിനെ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ വിദഗ്ധ ചികിത്സ ആവശ്യമായി വന്നതോടെ ഇവിടെ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാനായി ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.
എന്നാല്‍ മെഡിക്കല്‍ കോളേജിലെത്തിയപ്പോഴേക്കും കുഞ്ഞ് മരിച്ചു. ഇതോടെ നിയമമനുസരിച്ച് ഡോക്ടര്‍മാര്‍ പോസ്റ്റ്മോര്‍ട്ടത്തിന് നിര്‍ദേശിച്ചു. കുഞ്ഞ് കാലങ്ങളായി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ ചികിത്സയിലായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ ഇതിനെ എതിര്‍ത്തു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം നടത്തണമെന്നതില്‍ ഡോക്ടര്‍മാര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
ഇതോടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. പോസ്റ്റ്മോര്‍ട്ടത്തിന് മുന്‍പുള്ള പരിശോധനയ്ക്കായി കോങ്ങാട് പോലീസ് എത്തിയപ്പോള്‍ പോസ്റ്റ്മോര്‍ട്ടം നടത്തരുതെന്നു പറഞ്ഞ് ബന്ധുക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് പോലീസ് സര്‍ജനുമായി ചര്‍ച്ച നടത്തി.
കുഞ്ഞിന്റെ ചികിത്സാരേഖകളില്‍, എപ്പോള്‍ വേണമെങ്കിലും കുഞ്ഞ് മരിക്കാവുന്ന സ്ഥിതിയിലാണെന്നു രേഖപ്പെടുത്തിയിരുന്നു. അതിനാല്‍ പോസ്റ്റമോര്‍ട്ടത്തിന്റെ ആവശ്യമില്ലെന്ന തീരുമാനത്തിലെത്തുകയും ചെയ്തു. തുടര്‍ന്ന് കാലത്ത് 11 മണിയോടെ കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.