കൊച്ചി: സൗദിയിൽലെ ടൈൽസ് തൊഴിലാളിയായിരുന്ന തിരുവനന്തപുരം കരകുളം ചീക്കോണം ബാബു സദനത്തിൽ ബാബുവിന്റെ (41) മൃതദേഹം നാട്ടിലെത്തിച്ചു. കെട്ടിടത്തിന്റെ മുകളിൽനിന്ന് ലിഫ്റ്റിന്റെ കുഴിയിലേക്ക് വീണാണ് ബാബു മരണപ്പെട്ടത്. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എംഎ യൂസഫലിയുടെ ഇടപെടലിലാണ് മൃതദേഹം നാട്ടിലേക്ക് എത്തിച്ചത്. ചൊവ്വാഴ്ച രാത്രി അബഹയിൽ നിന്നും റിയാദിലെത്തിച്ച മൃതദേഹം ബുധനാഴ്ച ഉച്ചക്ക് 2.30ന് പുറപ്പെട്ട സൗദി എയർലൈൻസ് വിമാനത്തിൽ കൊച്ചിയിലേക്ക് എത്തിക്കുകയായിരുന്നു. രാത്രി 10ഓടെയാണ് മൃതദേഹം കൊച്ചിയിലെത്തുക.
എംഎ യൂസഫലി ഇടപെട്ടതോടെയാണ് നിയമകുരുക്കുകൾ അഴിച്ച് നടപടിക്രമങ്ങൾ വേഗത്തിലാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ സാമൂഹികപ്രവർത്തകർക്ക് സഹായകരമായത്. തിരുവനന്തപുരത്തെ ലോക കേരളസഭ ഓപൺ ഹൗസിൽ ബാബുവിന്റെ മകൻ എബിൻ അച്ഛന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നോർക വൈസ് ചെയർമാൻകൂടിയായ എംഎ യൂസഫലിയോട് സഹായം തേടിയിരുന്നു. എത്രയും വേഗം നാട്ടിലെത്തിക്കാൻ വേണ്ടത് ചെയ്യാമെന്ന് അദ്ദേഹം ഉറപ്പുനൽകിയത് മാധ്യമശ്രദ്ധയാകർഷിച്ചിരുന്നു.
മൂന്ന് വർഷം മുമ്പ് ബാബു ഒളിച്ചോടിയതായി സ്പോൺസർ സൗദി പാസ്പോർട്ട് (ജവാസത്ത്) ഡയറക്ടറേറ്റിൽ പരാതിപ്പെട്ടിരുന്നതിനാൽ മൃതദേഹം നാട്ടിൽ അയക്കുന്നത് തടപ്പെടുകയായിരുന്നു. തുടർന്നാണ് എംഎ യൂസഫലിയുടെ ഇടപെടൽ നിയമകുരുക്കഴിക്കാൻ സഹായിച്ചത്.
ഏഴുവർഷമായി സൗദിയിൽ ടൈൽസ് ജോലി ചെയ്യുകയായിരുന്നു ബാബു. നാല് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ പോയി തിരിച്ചെത്തിയത്. ഖമീസ് മുശൈത്തിന് സമീപം അഹദ് റുഫൈദയിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിനായി തയാറാക്കിയ കുഴിയിലേക്ക് കെട്ടിടത്തിന് മുകളിൽ നിന്നും വീണാണ് ബാബു മരിച്ചത്. ജൂൺ 10നായിരുന്നു അന്ത്യം.