തിരുവനന്തപുരം: ഏറെ നാളത്തെ സമരപോരാട്ടത്തിനൊടുവില്‍ അനുപമയ്ക്ക് കുഞ്ഞിനെ തിരികെ ലഭിച്ചു. വഞ്ചിയൂര്‍ കുടുംബ കോടതിയില്‍ വെച്ചാണ് കുഞ്ഞിനെ അനുപമയ്ക്ക് കൈമാറിയത്. തനിക്കരികിലെത്തിയ പൊന്നോമനയെ നെഞ്ചോട് ചേര്‍ത്താണ് അനുപമ കോടതി പടി കടന്നത്.
ഒപ്പം മൂന്നാം നാള് പിരിഞ്ഞ മകന്റെ പേരും അനുപമ മാധ്യമങ്ങളോട് പങ്കുവെച്ചു- എയ്ഡന്‍ അനു അജിത്. ഗര്‍ഭിണിയായിരിക്കെ തന്നെ തീരുമാനിച്ചതാണ് പേരെന്നും എയ്ഡനെ ചേര്‍ത്തുപിടിച്ച് അനുപമ പറഞ്ഞു.കുഞ്ഞുമായി സമരപന്തലിലേക്ക് എത്തിയ അനുപമ വീട്ടിലേക്ക് മടങ്ങി.
കെ കെ രമ എംഎല്‍എയുടെ സാന്നിധ്യത്തിലാണ് അനുപമ കുഞ്ഞുമായി സമരപന്തലിലെത്തിയത്. കുട്ടിയെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട കേസ് ഇന്നുതന്നെ പരിഗണിക്കണമെന്ന് കാണിച്ച് രാവിലെ സിഡബ്ല്യുസി അഡ്വാന്‍സ് പെറ്റീഷന് ഫയല്‍ ചെയ്യുകയായിരുന്നു.
ഡിഎന്‍എ പരിശോധനാ ഫലം അടങ്ങുന്ന റിപ്പോര്‍ട്ടും ഇതിനൊപ്പം കോടതിക്ക് കൈമാറി. തുടര്‍ന്ന് കേസ് പരിഗണിച്ച കോടതി അനുപമയുടെ കുഞ്ഞിന്റെ ദത്ത് റദ്ദാക്കണമോ എന്ന് സിഡബ്യുസിയോട് ചോദിച്ചു.യഥാര്‍ത്ഥ അമ്മയെ കണ്ടെത്തിയ സാഹചര്യത്തില്‍ സിഡബ്യുസി ഇക്കാര്യം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ദത്ത് നടപടികള്‍ റദ്ദാക്കാന്‍ അനുപമയും ഹര്‍ജി നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഉച്ചയ്ക്ക് 2.30 ന് കേസ് വീണ്ടും പരിഗണിച്ച കോടതി കുഞ്ഞിനെ കോടതിയില്‍ എത്തിക്കാന്‍ നിര്‍ദേശിച്ചു. കോടതി നിര്‍ദേശ പ്രകാരം വലിയ പൊലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് 3 മണിയോടെ കുഞ്ഞിനെ ജഡ്ജിയുടെ ചേമ്പറിലെത്തിച്ചത്.