ആലപ്പുഴ: പള്ളാത്തുരുത്തിക്കു സമീപം ആറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. അമ്പലപ്പുഴ പുന്നപ്ര തെക്ക് തോട്ടുങ്കൽ വീട്ടിൽ അനീഷിന്റെ ഭാര്യ അനിത(32)യാണു കൊല്ലപ്പെട്ടത്.
അനിതയെ കാമുകൻ പ്രബീഷും അയാളുടെ മറ്റൊരു കാമുകി രജനിയും ചേർന്നു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. തുടർന്നു മൃതദേഹം കായലിൽ തള്ളുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
അനിതയെ ഒഴിവാക്കാനായിരുന്നു പ്രബീഷ് കൊലപാതകം ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഒന്നും രണ്ടും പ്രതികളായ പ്രബീഷും രജനിയും കസ്റ്റഡിയിലുണ്ടെന്നാണു സൂചന.
വെള്ളിയാഴ്ചയാണു കൊലപാതകം നടന്നത്. ശനിയാഴ്ച രാത്രിഏഴു മണിയോടെ പ്രദേശവാസികളാണ് പള്ളാത്തുരുത്തി അരയൻതോടു പാലത്തിനു സമീപം ആറ്റിൽ പൊങ്ങിയ നിലയിൽ മൃതദേഹം കണ്ടത്. മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
പ്രബീഷുമായുള്ള അടുപ്പത്തെ തുടർന്ന് ഭർത്താവായ അനീഷുമായി അകന്നു കഴിയുകയായിരുന്നു അനിതയെന്ന് പൊലീസ് പറഞ്ഞു. അനീഷിനും അനിതയ്ക്കും രണ്ടു മക്കളുമുണ്ട്.ഞായറാഴ്ച അനിതയുടെ സഹോദരനെത്തിയാണു മൃതദേഹം തിരിച്ചറിഞ്ഞത്.