കോഴിക്കോട്: മനസാക്ഷിയെ മരവിപ്പിക്കുന്നതും ഞെട്ടിക്കുന്നതുമായ കാഴ്ചയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എട്ടാം വാര്‍ഡില്‍ നിന്നും വരുന്നത്. തുരുമ്പെടുത്ത കട്ടിലില്‍, കൈകാലുകള്‍ ബന്ധിച്ച് കിടക്ക വിരിയും തലയണ പോലും മില്ലാതെ അസ്ഥികൂടത്തിനു തുല്ല്യമായ നിശ്ചലാവസ്ഥയില്‍ കഴിയുന്ന വയോധികന്റെ കാഴ്ചയാണുള്ളത്. ശരീരം കൊണ്ടും മനസുകൊണ്ടും അദ്ദേഹം ഏറെ ക്ഷീണിതനാണെന്ന് കാഴ്ചയില്‍ തന്നെ തെളിയും.
അജ്ഞാതനായ വയോധികന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയിട്ട് മൂന്നു ദിവസമായി. ശ്രീകാന്ത് എന്നാണ് അമ്പതു വയസ്സുതോന്നിക്കുന്ന ഇദ്ദേഹത്തിന്റെ രേഖകളില്‍ ഉള്ളത്. പനിബാധിതനായി പോലീസ് ആണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുവന്നത്. ഏതോ ആശുപത്രിയില്‍നിന്ന് റഫര്‍ ചെയ്തതായാണ് രേഖകളിലുള്ളത്. രോഗിക്കൊപ്പം ബന്ധുക്കളോ കൂട്ടിരിപ്പുകാരോ ഇല്ല. ആദ്യദിവസം കൈകാലുകള്‍ കൂട്ടിക്കെട്ടി നിലത്താണ് കിടത്തിയിരുന്നത്.
മാനസികാസ്വാസ്ഥ്യമുള്ളപോലെ പെരുമാറുന്ന അദ്ദേഹം മറുനാട്ടുകാരനാണെന്നാണ് കരുതുന്നത്. ഇടയ്ക്കിടെ പിച്ചുംപേയും പറയുന്നുണ്ട്. ഉപദ്രവകാരിയാകാന്‍ ഇടയുള്ളതുകൊണ്ടാണ് ഇദ്ദേഹത്തെ കെട്ടിയിട്ടിട്ടുള്ളതെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. ബാന്‍ഡേജും ബാന്‍ഡ് എയ്ഡ് റോളുകളും ചേര്‍ത്തു ചുറ്റിയാണ് കെട്ടിയിരിക്കുന്നത്. അടുത്തുള്ള മറ്റുരോഗികള്‍ നല്കുന്ന ബിസ്കറ്റും വെള്ളവും മാത്രമാണ് വയോധികന്റെ ഏക ആശ്രയം.
ജനറല്‍ മെഡിസിന് രണ്ടാംയൂണിറ്റില് പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗിക്ക് അണുബാധയുള്ളതായും സംശയമുണ്ട്. 24 മണിക്കൂര്‍ നിരീക്ഷണത്തിലാണെന്നും സ്കാനിങ്ങിന് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഈ രോഗിയെ ചികിത്സിക്കുന്ന ഡോ. ജയേഷ് കുമാര്‍ പറഞ്ഞു. തീരെ അവശനായ രോഗി മലമൂത്ര വിസര്‍ജനം നടത്തുന്നതും ഈ കിടപ്പിലാണ്. അസ്വസ്ഥത മൂലം കെട്ട് കടിച്ചുപൊട്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ ആശുപത്രി ജീവനക്കാര്‍ കൂടുതല്‍ വലിയ കെട്ടുകളിടുന്നുണ്ടായിരുന്നു. രാത്രിയില്‍ ഭയപ്പാടോടെയാണ് കഴിയുന്നതെന്ന് വാര്‍ഡിലെ മറ്റുരോഗികള്‍ പറഞ്ഞു.