തൃശൂർ: കെഎസ്ആർടിസി ബസിന്റെ ചില്ലുകൾ അർധരാത്രി തകർക്കുന്ന യുവാവിനെ പോലീസ് പിടികൂടി. പുത്തൻ സ്കാനിയ ഉൾപ്പെടെ നാലുബസുകളുടെ ചില്ലുകൾ കല്ലെറിഞ്ഞ് തകർത്ത സംഭവത്തിലാണ് ഇയാൾ അറസ്റ്റിലായത്.
കുന്നംകുളം കാണിയാമ്പാൽ ചെമ്മണൂർ വീട്ടിൽ യാനിയാണ് (26) പിടിയിലായത്. തൃശൂർ സിറ്റി പോലീസ് സ്പെഷൽ ആക്ഷൻ ഗ്രൂപ്പാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ എട്ടിനായിരുന്നു ആദ്യത്തെ സംഭവം. തൃശൂർ-കുന്നംകുളം റോഡിലൂടെ പുലർച്ച സർവിസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ് ചില്ല് തകർത്തു.
പിന്നാലെ 14ന് പുലർച്ച ഈ വഴി പോയിരുന്ന പുതിയ സ്കാനിയ ബസിന്റെ ചില്ലും കല്ലെറിഞ്ഞ് തകർത്തു. 18ന് അതുവഴി പോയിരുന്ന രണ്ട് കെഎസ്ആർടിസിബസുകളുടെ ചില്ലുകളാണ് തകർക്കപ്പെട്ടത്. കല്ലേറ് മനഃപൂർവമുള്ളതാണെന്ന വിലയിരുത്തലിൽ എത്തിയതോടെ കമ്മീഷണർ രൂപവത്കരിച്ച സ്പെഷൽ ആക്ഷൻ ഗ്രൂപ് ടീം ഏറ്റെടുക്കുകയായിരുന്നു.
അക്രമമുണ്ടായ പരിസരങ്ങളിൽ നിരന്തര നിരീക്ഷണം നടത്തിയും സിസിടിവി കാമറദൃശ്യങ്ങൾ പരിശോധിച്ചുമാണ് പ്രതിയെ പിടികൂടിയത്. പേരാമംഗലം പോലീസ് സ്റ്റേഷനിൽ നാലുകേസാണ് പ്രതിക്കെതിരെ രജിസ്റ്റർ ചെയ്തിരുന്നത്.