കാസർകോട്: പോലീസിനെ ഏറെ വട്ടം ചുറ്റിച്ച മോഷണക്കേസ് പ്രതിയെ പോലീസ് ഹോട്ടലിൽ ജോലി എടുക്കുന്നതിനിടെ പിടികൂടി. ഒന്നരമാസത്തിലധികം പോലീസിനെ കറക്കിയ ചൗക്കി സ്വദേശി അബ്ദുൾ ലത്തീഫിനെ(36)യാണ് ഒടുവിൽ പോലീസ് പിടികൂടിയത്.
ഇയാൾ സുള്ള്യയിൽ ഹോട്ടലിൽ ഉള്ളി അരിയുന്നതിനിടെയായിരുന്നു പ്രതിയെ കാസർകോട് ടൗൺ പോലീസ് പിടികൂടിയത്. ജൂൺ 25ന് തളങ്കര പള്ളിക്കാലിലെ ഷിഹാബുദ്ദീൻറെ വീട്ടിൽ നിന്ന് ആറു പവൻ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. പ്രതികളിലൊരാളായ കണ്ണൂർ മട്ടന്നൂർ സ്വദേശി വിജേഷ്(26) മോഷണത്തിനിടെ തന്നെ പിടിയിലായിരുന്നു.
അതേസമയം ലത്തീഫിനെ പിടികൂടുന്നതിനായി പൊലീസ് വേളാങ്കണ്ണിവരെ എത്തിയിരുന്നു. ഒടുവിൽ കണ്ണൂരിലെത്തിയപ്പോൾ പോലീസ് പിന്തുടരുന്നണ്ടെന്ന് മനസ്സിലാക്കിയ പ്രതി വാഹനം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
ഇൻസ്പെക്ടർ പി അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ എസ്ഐ എം വിഷ്ണുപ്രസാദ്, എഎസ്ഐ.മാരായ കെവി ജോസഫ്, ഇ ഉമേശൻ, എസ്സിപിഒമാരായ കെ ഷാജു, കെടി അനിൽ, സിപിഒമാരായ സുനിൽ കരിവെള്ളൂർ, കെപി സുരേന്ദ്രൻ, കെഎം രതീഷ്, നരേന്ദ്രൻ കോറോം എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.