മലപ്പുറം: സ്കൂൾ കുട്ടികളെ കുത്തി നിറച്ച് സവാരി നടത്തിയ ഓട്ടോറിക്ഷ ഡ്രൈവർ പിടിയിൽ. വഴയിൽ തടഞ്ഞു നിർത്തിയാണ് മോട്ടർ വാഹന വകുപ്പ് ഓട്ടോ പിടികൂടിയത്. പരിശോധനയിൽ ഡ്രൈവർ ഉൾപ്പെടെ 16 പേരാണ് ഓട്ടോയിലുണ്ടായിരുന്നതെന്ന് കണ്ടെത്തി. ഡ്രൈവിങ് ടെസ്റ്റിനിടെ വേങ്ങര കുറ്റൂർ നോർത്തിലാണ് കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടത്.
പിടിച്ചെടുത്ത ഓട്ടോ റിക്ഷയുടെ രേഖകൾ പരിശോധിച്ചപ്പോൾ ഇതിൻറെ ടാക്സ് അടച്ചിട്ടില്ലെന്നും കണ്ടെത്തി. ഇതോടെ 4000 രൂപ പിഴ ചുമത്തുകയും ചെയ്തു. സുരക്ഷിതമല്ലാതെ വാഹനമോടിച്ചതിന് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ തീരുമാനം.
ഇക്കാര്യം ആവശ്യപ്പെട്ട് ഉദ്യോഗസ്ഥർ മോട്ടോർ വാഹന വകുപ്പിന് റിപ്പോർട്ട് നൽകുകയും ചെയ്തു. സ്കൂളിലേക്ക് പോകുന്ന വിദ്യാർഥികളായിരുന്നു ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത് എന്നതിനാൽ ഇവരെ വഴിയിൽ ഇറക്കിവിട്ടില്ല. ഡ്രൈവിങ് ടെസ്റ്റ് കുറച്ച് സമയത്തേക്ക് നിർത്തിവെച്ച് കുട്ടികളെ സ്കൂളിലെത്തിക്കാനുള്ള നടപടികളും ഉദ്യോഗസ്ഥർ സ്വീകരിച്ചു.
ഓട്ടോ റിക്ഷയിൽ ഉണ്ടായിരുന്ന മുഴുവൻ കുട്ടികളെയും മറ്റ് വാഹനങ്ങളിലൂടെ സുരക്ഷിതമായി സ്കൂളിലെത്തിച്ച ശേഷമാണ് ഡ്രൈവിങ് ടെസ്റ്റ് പുനഃരാരംഭിച്ചത്.