തിരുവനന്തപുരം: കേരളത്തില്‍ വ്യാപക മഴ തുടരുകയാണ്. വടക്കന്‍ ജില്ലകളില്‍ ഇന്ന് രാത്രി മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. അതിനാല്‍ ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
സംസ്ഥാനത്ത് അടുത്ത 3 ദിവസം അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് പല സ്ഥലങ്ങളിലും ഉരുള്‍പൊട്ടലും വെള്ളക്കെട്ടും ഉണ്ടായിട്ടുണ്ട്. എങ്കിലും കാര്യങ്ങള്‍ നിയന്ത്രണവിധേയമാണ്. അണക്കെട്ടുകളുടെ ജലനിരപ്പ് നിരീക്ഷിക്കാനും വേണ്ട നടപടികള്‍ കൈക്കൊള്ളാനും ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
also read: വിമുക്ത ഭടനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; അച്ഛനും മകനും ഉൾപ്പെടെ 5 പേർ അറസ്റ്റിൽ
ശബരിമല തീര്‍ത്ഥാടകര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും നല്കി. മഴക്കെടുതി രൂക്ഷമായതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് ഇതുവരെ 95 ദുരിതാശ്വാസ ക്യമ്പുകള്‍ തുറന്നതായി മുഖ്യമന്ത്രി പറഞ്ഞു. 2291 പേരെ ക്യമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. തൃശൂരിലാണ് കൂടുതല്‍ പേരെ മാറ്റിപ്പാര്‍പ്പിച്ചത്.
657 പേരെ ഇവിടെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റി. കോട്ടയത്താണ് ഏറ്റവും കൂടുതല്‍ ദുരിതാശ്വാസ ക്യമ്പുകള്‍ തുറന്നത്. 21 ക്യമ്പുകളിലായി 447 പേരെ ഇവിടെ മാറ്റിപ്പാര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലയില്‍ രണ്ടു ക്യമ്പുകളിലായി 30 പേരെയും പത്തനംതിട്ടയില്‍ 25 ക്യമ്പുകളിലായി 391 പേരെയും ആലപ്പുഴയില്‍ അഞ്ചു ക്യാംപുകളിലായി 58 പേരെയും മാറ്റിപ്പാര്‍പ്പിച്ചു.
ഇടുക്കിയില്‍ ഏഴു ക്യമ്പുകളിലായി 118 പേരും എറണാകുളത്ത് 11 ക്യമ്പുകളിലായി 467 പേരും കഴിയുന്നു. പാലക്കാട് ഒരു ക്യാമ്പില്‍ 25 പേരും മലപ്പുറത്ത് രണ്ടു ക്യമ്പുകളിലായി എട്ടു പേരും വയനാട് മൂന്നു ക്യമ്പുകളിലായി 38 പേരും കണ്ണൂരില്‍ മൂന്നു ക്യമ്പുകളിലായി 52 പേരും കഴിയുന്നുണ്ട്.