കൊല്ലം: അച്ചൻകോവിൽ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിൽ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒരു മരണം. തമിഴ്നാട് മധുര സ്വദേശി കുമരൻ ആണ് മരിച്ചത്. ഒഴുക്കിൽപ്പെട്ട കിഷോർ എന്ന ആളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം. ഞായറാഴ്ച വൈകിട്ട് നാലേകാലോടെയായിരുന്നു അപകടം നടന്നത്.
ജോലി നഷ്ടപ്പെട്ട മകൻ ജീവനൊടുക്കി; മൃതദേഹം കണ്ട് പിതാവ് കുഴഞ്ഞ് വീണ് മരിച്ചു
തമിഴ്നാട് സ്വദേശികളടക്കം നിരവധിപേർ കുംഭാവുരുട്ടി വെള്ളച്ചാട്ടം കാണുന്നതിന് ഞായറാഴ്ച എത്തിയിരുന്നു. വെള്ളച്ചാട്ടത്തിൽ കുളിച്ചുകൊണ്ടിരുന്നവരാണ് അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽ പെട്ടത്. രണ്ടുപേരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ ഒരാളെ തെങ്കാശിയിലെ ആശുപത്രിയിലേയ്ക്ക് എത്തിച്ചതിന് പിന്നാലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മറ്റൊരാളെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ 25-ഓളം പേർ വെള്ളച്ചാട്ടത്തിനു നടുവിലെ പാറക്കെട്ടിൽ കുടുങ്ങിയിരുന്നു. പിന്നീട് അച്ചൻകോവിൽ റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ ഇവരെ വടംകെട്ടി പുറത്തേക്ക് എത്തിക്കുകയായിരുന്നു. വനത്തിനുള്ളിൽ ഉണ്ടായ ഉരുൾപൊട്ടലാണ് മലവെള്ളപ്പാച്ചിലിന് ഇടയാക്കിയതെന്നാണ് സൂചന.