വെള്ളനാട്: മൊബൈൽ ഫോണിൽ സംസാരിച്ചിരിക്കെ കിണറ്റിൽ വീണ യുവാവിന് രക്ഷകരായി അഗ്നിരക്ഷാസേന. മേപ്പാട്ട്മല പ്രമോദ് ഭവനിൽ 34കാരനായ പ്രവീൺ ആണ് വീടിന് സമീപമുള്ള കിണറ്റിൽ വീണത്.
ജോലി നഷ്ടപ്പെട്ട മകൻ ജീവനൊടുക്കി; മൃതദേഹം കണ്ട് പിതാവ് കുഴഞ്ഞ് വീണ് മരിച്ചു
ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പ്രവീൺ കിണറിന്റെ കൈവരിയിൽ ഇരുന്ന് ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അബദ്ധത്തിൽ കിണറ്റിൽ വീഴുകയായിരുന്നു. ശബ്ദംകേട്ട് എത്തിയ സഹോദരൻ പ്രമോദ് കയർ ഇട്ടുകൊടുത്തതിനെത്തുടർന്ന് പ്രവീൺ അതിൽ പിടിച്ച് വെള്ളത്തിൽ താഴാതെ കിടന്നു.
ഉടൻ തന്നെ സ്ഥലത്ത് എത്തിയ നെടുമങ്ങാട് അഗ്നിരക്ഷാസേനാംഗങ്ങൾ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ നസീറിന്റെ നേതൃത്വത്തിൽ അറുപതടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി രക്ഷാപ്രവർത്തനം നടത്തി. ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പ്രദീഷ് കിണറ്റിൽ ഇറങ്ങി വഴുക്കലുള്ള തൊടിയിൽ ചവിട്ടി നിന്നുകൊണ്ട് വളരെ പണിപ്പെട്ടാണ് പ്രവീണിനെ നെറ്റിനുള്ളിൽ കയറ്റി കരയ്ക്കെത്തിച്ചത്.