ന്യൂഡൽഹി: പത്താം ക്ലാസ് വിജയിച്ച മലപ്പുറതെതെ വിദ്യാർത്ഥികളോട് സംസ്ഥാന സർക്കാർ വിവേചനം കാണിക്കുന്നുവെന്ന ആരോപണവുമായി മൂന്നിയൂർ എച്ച്എസ്എസ് സ്കൂൾ സുപ്രീം കോടതിയെ സമീപിച്ചു. സ്കൂളിന് അധിക പ്ലസ് ടു ബാച്ച് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാർ മലപ്പുറം ജില്ലയിലെ വിദ്യാർത്ഥികളോട് ഭരണഘടനപരമായ വിവേചനം കാണിക്കുന്നുവെന്നാണ് സ്കൂളിന്റെ ആരോപണം.
പാറകടവ് മൂന്നിയൂർ എച്ച്എസ്എസ്സിൽ പ്ലസ് വണ്ണിൽ അധിക ബാച്ച് അനുവദിക്കാൻ കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാൽ സർക്കാർ നൽകിയ അപ്പീലിൽ ഈ ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ഇതിന് എതിരെ സ്കൂൾ മാനേജ്മെന്റ് സുപ്രീം കോടതിയിൽ നൽകിയ പ്രത്യേക അനുമതി ഹർജിയിലാണ് സംസ്ഥാന സർക്കാരിന്റെ നയം വിവേചന പരമെന്ന് ആരോപിച്ചിരിക്കുന്നത്.
ALSO READ- കോഴിക്കോട്ടെ ബസ് സ്റ്റാൻഡ് കെട്ടിടത്തിൽ അജ്ഞാത മൃതദേഹം
2021-22 അധ്യയന വർഷം മലപ്പുറം ജില്ലയിൽ സർക്കാർ സിലബസിൽ പത്താം ക്ലാസ് പാസായത് 71,625 പേരാണ്. ഈ വർഷം അത് മുക്കാൽ ലക്ഷം കടന്നുവെന്നാണ് ഹർജിയിൽ വിശദീകരിച്ചിരിക്കുന്നത്. എന്നാൽ ജില്ലയിൽ ആകെയുള്ള പ്ലസ് വൺ സീറ്റുകളുടെ എണ്ണം 65,035 ആണ്. സിബിഎസ്ഇ, ഐസിഎസ്ഇ ഉൾപ്പടെ മറ്റ് സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ കാര്യം കൂടി പരിഗണിച്ചാൽ തുടർ പഠനം ബുദ്ധിമുട്ടാകുന്നുവെന്നാണ് സ്കൂൾ മാനേജർ പറയുന്നത്.