ഇടുക്കി: മൂന്നാറിലെ സ്വർണക്കടയിൽ നിന്നും ലക്ഷങ്ങൾ വിലവരുന്ന രണ്ട് സ്വർണ മാലകൾ കവർന്ന സ്ത്രീയെ കുറിച്ച് പോലീസ് വെളിപ്പെടുത്തിയത് അമ്പരപ്പിക്കുന്ന വിവരങ്ങൾ. രണ്ടു ലക്ഷം രൂപയോളം വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിച്ച രഹാന ഹുസൈൻ ഫറൂക്കയെ(47)ക ചെന്നൈ സ്വദേശിനിയാണ്. ഇവിടെ എത്തിയാണ് പോലീസ് ഇവരെ പിടികൂടിയത്.
ചെന്നൈ രായപുരത്ത് അതിസമ്പന്നർ താമസിക്കുന്ന ഫ്ളാറ്റിൽ നിന്നാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. സമ്പന്ന കുടുംബാംഗമായ രഹനയുടെ മോഷണ വിവരം ബന്ധുക്കളാരും അറിഞ്ഞിരുന്നില്ല. കുടുംബസമേതം മൂന്നാറിൽ വിനോദയാത്രയ്ക്ക് എത്തിയപ്പോഴായിരുന്നു മോഷണം.
ഇവരിൽ നിന്നും മോഷണം പോയ 38 ഗ്രാം തൂക്കം വരുന്ന രണ്ട് മാലകൾ കണ്ടെടുത്തു. ജൂലായ് 16-നാണ് ജിഎച്ച് റോഡിലെ ഐഡിയൽ ജ്വല്ലറിയിൽനിന്നും രഹന സ്വർണം കവർന്നത്. കോയമ്പത്തൂർ സ്വദേശിനിയാണെന്നും മലേഷ്യയിൽ സ്ഥിരതാമസമാണെന്നും പറഞ്ഞാണ് ജ്വല്ലറിയിലെത്തിയത്. പേര് രേഷ്മയെന്ന് പരിചയപ്പെടുത്തി മൂന്ന് ജോടി കമ്മലും ഒരു ബ്രേസ് ലെറ്റും ഒരു ലോക്കറ്റും വാങ്ങി അതിന്റെ പണമായ 77,500 രൂപ അപ്പോൾ തന്നെ നൽകിയിരുന്നു.
പിന്നീട് 38 ഗ്രാം തൂക്കമുള്ള രണ്ട് മാലകൾ എടുത്ത് നോക്കുകയും വിലപരിശോധിക്കുകയും ചെയ്തു. തുടർന്ന് അതിന് 9,000 രൂപ അഡ്വാൻസും നൽകി. ഭർത്താവും മക്കളും ഹോട്ടലിലാണെന്നും വൈകീട്ട് ഭർത്താവിനൊപ്പം വന്ന് മാല വാങ്ങാമെന്നും പറഞ്ഞ് മടങ്ങിയ രഹാനയുടെ പെരുമാറ്റത്തിൽ ജീവനക്കാർക്കും സംശയമുണ്ടായിരുന്നില്ല.
വൈകീട്ട് കട അടയ്ക്കുന്ന സമയത്ത് സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് മാലകൾ മോഷണം പോയത് തിരിച്ചറിഞ്ഞത്. സിസിടിവി പരിശോധനയിൽ ഈ സ്ത്രീ മാല മോഷ്ടിക്കുന്നത് കണ്ടു. ഉടൻ മൂന്നാർ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് ടൗണിലും പരിസരങ്ങളിലുമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇവർ തമിഴ്നാട് രജിസ്ട്രേഷനിലുള്ള ടെംപോ ട്രാവലറിൽ കയറിപ്പോയെന്ന് കണ്ടെത്തിയത്. തുടർന്ന് ഈ വാഹനത്തെ തിരഞ്ഞ് ചെന്നൈയിലെത്തിയ പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.