തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്ത് ബോയ്സ്, ഗേൾസ് സ്കൂളുകളുണ്ടാകില്ല. ഏകജെൻഡർ സ്കൂളുകൾ നിർത്തലാക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. എല്ലാ സ്കൂളുകളും മിക്സഡ് സ്കൂളുകളാക്കി സഹ വിദ്യാഭ്യാസം നടപ്പാക്കണമെന്നും, ഇതിന് മുന്നോടിയായി സ്കൂളുകളിലെ ശൗചാലയമടക്കമുള്ള ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും രക്ഷിതാക്കൾക്ക് ഇതിന്റെ ആവശ്യകത സംബന്ധിച്ച ബോധവത്കരണം നടത്തുന്നതിനും ആവശ്യമായ നടപടികൾ വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളണമെന്നും കമ്മീഷൻ ഉത്തരവിട്ടു.
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സ്കൂളുകൾ പ്രവർത്തിക്കുന്നതിലൂടെ ലിംഗനീതി നിഷേധിക്കപ്പെടുകയാണെന്നും ഇവിടങ്ങളിൽ സഹവിദ്യാഭ്യാസം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് അഞ്ചൽ സ്വദേശി ഡോ. ഐസക് പോൾ സമർപ്പിച്ച ഹർജിയിലാണ് ഇപ്പോൾ കമ്മീഷന്റെ ഉത്തരവ്.
സംസ്ഥാനത്ത് നിലവിൽ 280 ഗേൾസ് സ്കൂളുകളും 164 ബോയ്സ് സ്കൂളുകളുമാണ് ഉള്ളത്. അതേസമയം, ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 11 ബോയ്സ് / ഗേൾസ് ഹൈസ്കൂളുകൾ മിക്സഡ് സ്കൂളുകളാക്കി മാറ്റിയെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചിരുന്നു.
ALSO READ- ദ്രൗപദി മുർമു പതിനഞ്ചാം രാഷ്ട്രപതിയാവും; പദവിയിലെത്തുന്ന രണ്ടാമത്തെ വനിത
സ്കൂൾ അധികൃതരും പിടിഎയും തദ്ദേശ ഭരണ സ്ഥാനവും സംയുക്തമായി തീരുമാനമെടുത്ത് ആവശ്യപ്പെട്ടാൽ കൂടുതൽ സ്കൂളുകൾ മിക്സഡ് ആക്കാൻ അനുമതി നൽകുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.