ആറ്റിങ്ങൽ: ബസ് സ്റ്റോപ്പിൽ നിർത്തിയ ബസിൽ നിന്നും ഇറങ്ങാൻ കുറച്ചധികം സമയമെടുത്തു എന്ന് ആരോപിച്ച് വയോധികനെ മർദിച്ച് പുറത്തേക്ക് തള്ളി ബസിലെ ജീവനക്കാർ. പരിക്കേറ്റ ആറ്റിങ്ങൽ സ്വദേശി പ്രസന്നനെ(67)നെ വലിയകുന്ന് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറോടെയാണ് സംഭവം.
ചിറയിൻകീഴ് നിന്നും ആറ്റിങ്ങലിലേക്ക് വരുകയായിരുന്ന ‘ശാർക്കരേശ്വരി അമ്മ’ എന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ് മോശമായി പെരുമാറിയത്. ഈ ബസിൽ യാത്രക്കാരനായിരുന്ന പ്രസന്നന് ഗേൾസ് എച്ച്എസ് ജങ്ഷൻ സ്റ്റോപ്പിലാണ് ഇറങ്ങേണ്ടിയിരുന്നത്.
എന്നാൽ, സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോൾ വേഗം ഇറങ്ങാൻ ജീവനക്കാർ പ്രസന്നനോട് ആക്രോശിക്കുകയായിരുന്നു. പക്ഷെ, പ്രായമായ ആളാണെന്ന പരിഗണന നൽകാതെ പെരുമാറുന്നതിനെ മറ്റ് യാത്രക്കാർ ചോദ്യം ചെയ്തു.
വയസായ ആളായതിനാൽ സമയം നൽകണമെന്ന് മറ്റ് യാത്രക്കാർ പറഞ്ഞിരുന്നു. എങ്കിലും ഇതു ചെവി കൊള്ളാതെ ബസ് ജീവനക്കാർ മോശമായാണ് പ്രതികരിച്ചത്. തുടർന്ന് പ്രസന്നനെ മർദിക്കുകയും ബസിൽനിന്ന് റോഡിലേക്ക് പിടിച്ചുതള്ളുകയുമായിരുന്നു.
പ്രസന്നൻ റോഡിലേക്ക് വീണതുകണ്ട് സ്റ്റോപ്പിലുണ്ടായിരുന്നവർ ഓടി എത്തിയപ്പോഴേക്കും ബസ് മുന്നോട്ടെടുത്ത് അമിതവേഗത്തിൽ ഓടിച്ചുപോയി. പിന്നീട് നാട്ടുകാർ സ്വകാര്യ വാഹനത്തിലാണ് പ്രസന്നനെ ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. ആശുപത്രിയിലെത്തി പ്രസന്നന്റെയും മൊഴിയെടുത്തു.