കൊയിലാണ്ടി: സ്കൂൾ വിട്ട് അധ്യാപികയായ അമ്മയോടൊപ്പം നടന്നു പോകവേ ആറാം ക്ലാസ് വിദ്യാർത്ഥി തീവണ്ടി തട്ടി മരിച്ചു. കോഴിക്കോട് മാധ്യമം ദിനപത്രത്തിൽ സബ് എഡിറ്ററായ ഒഞ്ചിയം എല്ലാച്ചേരി കെവി ഹൗസിൽ അനൂപ് അനന്തന്റെയും പന്തലായനി ബിഇഎം യുപി സ്കൂൾ അധ്യാപിക ധന്യയുടെയും മകൻ ആനന്ദ് (10) ആണ് മരിച്ചത്.
പന്തലായനി ബിഇഎം യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് ആനന്ദ്. വെള്ളിയാഴ്ച വൈകീട്ട് സ്കൂൾ വിട്ടശേഷം അമ്മയോടൊപ്പം വീട്ടിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. കൊയിലാണ്ടി റെയിൽവേ സ്റ്റേഷന് വടക്ക് തെരുവത്ത് പീടികയ്ക്ക് സമീപമാണ് അപകടമുണ്ടായത്.
പരിക്കേറ്റ കുട്ടിയെ ഉടനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒഞ്ചിയം സ്വദേശിയായ അനൂപും കുടുംബവും ഇപ്പോൾ പന്തലായനിയിൽ ശിവക്ഷേത്രത്തിന് സമീപമാണ് താമസിക്കുന്നത്. ആരോമൽ സഹോദരനാണ്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
also read- മകൾക്ക് യൂണിഫോം വാങ്ങിക്കാൻ പണം നൽകിയില്ല; വടിവാളുമായി സ്കൂളിലെത്തി രക്ഷിതാവിന്റെ ഭീഷണി
അതേസമയം അപകടമുണ്ടായത് കൊയിലാണ്ടി ഗവ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെയടക്കം നിരവധി വിദ്യാർഥികളും പരിസരവാസികളും റെയിൽവേ പാളം മുറിച്ചുകടക്കുന്ന സ്ഥലത്താണ്. സ്ഥിരം അപകട മേഖലയാണിതെന്ന് നാട്ടുകാർ പറയുന്നു. വിദ്യാർത്ഥിയുടെ ദാരുണമരണം നാടിനെയാകെ ദുഃഖത്തിലാഴ്ത്തി. ശനിയാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷം പൊതുദർശനത്തിനു വെക്കും.