മലപ്പുറം: പൊന്നാനിയിൽ യുവതിയുടെ തിരോധനത്തിൽ ദുരൂഹത തുടരുന്നു. പൊന്നാനി വട്ടപറമ്പിൽ അബൂതാഹിറിന്റെ ഭാര്യ ഉമ്മുസൽമയെയാണ് കാണാതായത്. ഒരു മാസം പിന്നിട്ടിട്ടും യുവതിയെ കാണ്ടെത്താൻ സാധിച്ചിട്ടില്ല. അയിങ്കലം യതീംഖാനയിൽ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുക്കാൻ എന്ന പേരിലാണ് യുവതി വീട്ടിൽ നിന്ന് പോയത്.
സംഭവത്തിൽ, പൊന്നാനി പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഒരു തുമ്പും കണ്ടെത്താൻ ഇതുവരെയും സാധിച്ചിട്ടില്ല. ജൂൺ മാസം 26 തിയ്യതിയാണ് പൊന്നാനി വട്ടപറമ്പിൽ അബൂതാഹിറിന്റെ ഭാര്യ ഉമ്മുസൽമയെ കാണാതായത്. പഠിച്ചിരുന്ന അയിങ്കലം യതീംഖാനായിൽ പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം ഉണ്ടെന്ന് പറഞ്ഞാണ് ഉമ്മുസൽമ വീട്ടിൽ നിന്ന് ഇറങ്ങിയത്.
എന്നാൽ ഏറെ വൈകീയും കാണാതായതോടെ യുവതിക്കായി ബന്ധുക്കൾ അന്വേഷണം ആരംഭിച്ചു. ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. അല്പസമയത്തിനകം യതീംഖാനയിൽ എത്തുമെന്ന് സുഹൃത്തുക്കളെ ഉമ്മുസൽമ വിളിച്ച് അറിയിച്ചെങ്കിലും പിന്നീട് എന്ത് സംഭവിച്ചു എന്നത് ദുരൂഹമായി ഇന്നും തുടരുകയാണ്.
എന്നാൽ ഉമ്മുസൽമയെ കാണാതായ അടുത്ത ദിവസം ദുരൂഹത വർധിപ്പിക്കും വിധം ഒരു ഫോൺ കോൾ ഭർത്താവ് അബൂതാഹിറിന്റെ മൈബൽ ഫോണിലേക്ക് വന്നിരുന്നു. പക്ഷെ വ്യക്തമായി ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല. അൽപസമയത്തിന് ശേഷം കോൾ തനിയെ കട്ടായി. ഇതോടെ കുടുബം പൊലീസിൽ പരാതി നൽകി. രണ്ട് കുട്ടികളാണ് ഉമ്മുസൽമക്ക് ഉള്ളത്.