തിരുവനന്തപുരം: സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പെരുമാറിയതിന് പിസി ജോർജിന് എതിരെ വീണ്ടും കേസെടുത്തു. മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലാണ് പിസി ജോർജിനെതിരേ പോലീസ് കേസെടുത്തത്. മാധ്യമപ്രവർത്തകയുടെ പരാതിയിലാണ് ഐപിസി 509 വകുപ്പ് ചുമത്തി മ്യൂസിയം പോലീസ് കേസെടുത്തത്.
തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പിസി ജോർജ് പെരുമാറിയെന്നാണ് മാധ്യമപ്രവർത്തകയുടെ പരാതി. സോളാർ കേസ് പ്രതി നൽകിയ ലൈംഗിക പീഡനക്കേസിന് പിന്നാലെയാണ് പിസിക്കെതിരേ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തത്.
അതേസമയം, മൂന്നു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് പുതിയ കേസിൽ പിസി ജോർജിനെതിരെ ചുമത്തിയിരിക്കുന്നത്. ജൂലായ് രണ്ടിന് പീഡനക്കേസിൽ പിസി ജോർജ് അറസ്റ്റിലായ ശേഷം തൈക്കാട് ഗസ്റ്റ് ഹൗസിൽ നിന്ന് പുറത്തുവന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവം.
also read- അതിശക്തമായ മഴ, കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
പീഡനത്തിനിരയായ സ്ത്രീയുടെ പേര് പറയുന്നത് തെറ്റല്ലേ എന്ന മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് ‘എന്നാൽ നിങ്ങളുടെ പേര് പറയാം’ എന്ന പിസി ജോർജിന്റെ മറുപടിയാണ്വിവാദമായത്. കൈരളി ടിവിയിലെ മാധ്യമപ്രവർത്തകയ്ക്കു നേരെയായിരുന്നു പിസി ജോർജിന്റെ മോശം പെരുമാറ്റമുണ്ടായത്.