തിരുവനന്തപുരം: സോളാർ പീഡനക്കേസിലെ ഇരയുടെ പരാതിയിൽ മുൻ എം.എൽ.എ പിസി ജോർജ് അറസ്റ്റിൽ. കേസിൽ മ്യൂസിയം പോലീസാണ് പിസി ജോർജിനെതിരെ കേസെടുത്തിട്ടുള്ളത്. ഈ വർഷം ഫെബ്രുവരി 10-ാം തീയതി തൈക്കാട് ഗസ്റ്റ്ഹൗസിൽ വിളിച്ച് വരുത്തി കടന്നുപിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നുമാണ് പരാതി.
നേരത്തെ, സർക്കാരിനെതിരായ ഗുഢാലോചന നടത്തിയെന്ന കേസിൽ ജോർജിനെ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിലേക്ക് വിളിച്ചു വരുത്തിയിരുന്നു. ചോദ്യം ചെയ്യൽ നടക്കുന്നതിനിടെയാണ് സോളാർ പീഡനക്കേസിലെ പരാതിക്കാരി മ്യൂസിയം പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയത്.
സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരേ നൽകിയ മൊഴി പുറത്തു വന്നതിന് പിന്നാലെ സോളാർ പീഡന കേസ് പരാതിക്കാരിയും പിസി ജോർജുമായുള്ള സംഭാഷണം പുറത്തുവന്നിരുന്നു. അങ്ങനെയൊരു സംഭാഷണം നടന്നതായി പരാതിക്കാരിയും സമ്മതിച്ചിരുന്നു. ഇതേദിവസം തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ഇപ്പോൾ പരാതിപ്പെട്ടിരിക്കുന്നത്.