കോഴിക്കോട്: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ സംഭവത്തിലെ പ്രതിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി ബിജെപി നേതൃത്വം. കോഴിക്കോട് ജില്ലാ നേതൃത്വമാണ് പ്രവർത്തകനെ പുറത്താക്കിയത്. മുക്കം സ്വദേശിയ ഷിജു എം.കെയെ ആണ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പാർട്ടി പുറത്താക്കിയത്.
ഇൻസ്റ്റന്റ് ഉന്മേഷത്തിന് ശബരി കോഫി
നേരത്തേയും പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ പാർട്ടി ചുമതലകളിൽ നിന്ന് ഷിജുവിനെ നേരത്തെ ഒഴിവാക്കിയിരുന്നുവെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി. റെയിൽവേയിൽ ജോലി വാഗ്ദാനംചെയ്ത് പലരിൽനിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങിയെന്നാണ് ബിജെപി പ്രവർത്തകൻ കൂടിയായ ഷിജുവിനെതിരായ ഉയർന്ന പരാതി.
മലപ്പുറം എടപ്പാൾ വട്ടംകുളം കവുപ്ര അശ്വതി വാരിയർ, കോഴിക്കോട് മുക്കം വല്ലത്തായ്പ്പാറ മണ്ണാർക്കണ്ടി എം.കെ. ഷിജു എന്നിവരുടെ പേരിലാണ് മുക്കം പോലീസ് കേസെടുത്തത്. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റേതെന്ന് തെറ്റിദ്ധരിക്കുന്ന ഇ-മെയിൽ ഐ.ഡി. ഉപയോഗിച്ചായിരുന്നു വൻതട്ടിപ്പ് നടത്തി വന്നത്. ചിലർക്ക് സതേൺ റെയിൽവേ ചെയർമാന്റെ പേരിൽ വ്യാജ നിയമന ഉത്തരവും നൽകി.
കോവിഡ് കാലത്ത് തുടങ്ങിയ തട്ടിപ്പ് അടുത്തിടെയാണ് തിരിച്ചറിഞ്ഞത്. 40,000 രൂപമുതൽ പതിനഞ്ചുലക്ഷം രൂപ വരെ പല ഘട്ടമായാണ് പലരിൽനിന്നായി ഈടാക്കിയിരുന്നത്. സതേൺ റെയിൽവേക്ക് ചെയർമാനില്ല എന്ന വസ്തുതയിൽ നിന്നുമാണ് തങ്ങൾ പറ്റിക്കപ്പെടുകയായിരുന്നു എന്ന സംശയം നിയമനം ലഭിച്ചവർക്ക് തോന്നിത്തുടങ്ങിയത്.
ഇവരിൽ ചിലർ നടത്തിയ അന്വേഷണത്തിലാണ് തങ്ങൾ വഞ്ചിക്കപ്പെടുകയായിരുന്നെന്ന് മനസിലാവുന്നത്. പിന്നീട് പോലീസിൽ പരാതി നൽകിയത്. മലബാർ ജില്ലകളിൽ നിന്നുമാത്രമായി ചുരുങ്ങിയത് അഞ്ഞൂറുപേരെങ്കിലും തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം.