മുംബൈ: ഒഎൻജിസിയുടെ ഹെലികോപ്റ്റർ കടലിൽ തകർന്ന് വീണുണ്ടായ അപകടത്തിൽ മരിച്ച മലയാളിയായ സഞ്ജു ഫ്രാൻസിസ് (38)നാടിന് തന്നെ നൊമ്പരമാവുകയാണ്. ഏറെ കാത്തിരുന്ന് കിട്ടിയ ജോലിയിൽ കയറി മണിക്കൂറുകൾക്കുള്ളിലാണ് കണ്ണൂർ ചാലാട് പടന്നപാലം ‘കൃപ’യിൽ പരേതനായ സണ്ണി ഫ്രാൻസിസിന്റെ മകൻ സഞ്ജുവിനെ മരണം തട്ടിയെടുത്തത്.
രണ്ടുമാസം മുമ്പാണ് സഞ്ജു ജോലിക്കായി മുംബൈയിലെത്തിയത്. എന്നാൽ അപകടം നടന്ന ചൊവ്വാഴ്ച രാവിലെയാണ് സഞ്ജു ഒഎൻജിസിയുടെ കാറ്ററിങ് കരാർ നോക്കുന്ന സറാഫ് കോർപ്പറേഷനിൽ ജോലിക്കു കയറിയത്. അന്നേദിവസം രാവിലെ 11.30-ഓടെയാണ് മുംബൈ തീരത്തുനിന്ന് 50 നോട്ടിക്കൽ മൈൽ അകലെ സഞ്ജു അടക്കം ഒമ്പതുപേരുമായി പറന്ന ഹെലികോപ്റ്റർ കടലിൽ തകർന്നുവീണത്.
സൈന്യത്തിലെ ജോലിക്കിടെയാണ് സഞ്ജുവിന്റെ പിതാവ് മരിച്ചത്. അതിനാൽ അതേജോലി സഞ്ജുവിന് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബമെന്ന് സഹപാഠിയായിരുന്ന വിശാഖ് പറയുന്നു. എന്നാൽ നിയമനം വൈകിയതോടെയാണ് സഞ്ജു ജോലി തേടി മുംബൈയിലെത്തിയത്.
സഞ്ജുവിന്റെ മരണവാർത്തയറിഞ്ഞ് അമ്മയും സഹോദരനും ബന്ധുവും ബുധനാഴ്ച മുംബൈയിലെത്തിയിട്ടുണ്ട്. മൃതദേഹം കൂപ്പർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കയാണ്. മൃതദേഹപരിശോധന കഴിഞ്ഞ് വ്യാഴാഴ്ച ആംബുലൻസിൽ നാട്ടിലേക്ക് അയയ്ക്കാനാണ് തീരുമാനമെന്ന് സഞ്ജു ജോലി ചെയ്ത കാറ്ററിങ് കമ്പനി സറഫ് കോർപ്പറേഷൻ മാനേജർ ഭുപേന്ദർ ഥാപ്പ പറഞ്ഞു.