നെടുങ്കണ്ടം: തന്റെ പ്രിയപ്പെട്ട കുഞ്ഞനാടിനെ മാതാപിതാക്കൾ വിറ്റത് താങ്ങാനാകാതെ എട്ടാം ക്ലാസുകാരൻ സഞ്ജയ്. ഒടുവിൽ മകന്റെ സങ്കടം കണ്ട് കൊടുത്ത കാശിനേക്കാളും അധിക വില കൊടുത്ത് കുഞ്ഞനാടിനെ മാതാപിതാക്കൾ തിരിച്ചു വാങ്ങി. വാങ്ങിച്ചോണ്ട് പോയ വഴിയേ കച്ചവടക്കാരനുമായി കുഞ്ഞൻ ‘ഇടഞ്ഞതോടെയാണ് കുഞ്ഞനാടിനെ തിരിച്ചു കൊടുക്കാൻ വാങ്ങിയ ആളും തയ്യാറായത്.
കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നു, 24 മണിക്കൂറിനുള്ളില്‍ 14,506 പുതിയ കേസുകള്‍
മുണ്ടിയെരുമയിൽ ഇന്നലെയാണ് രസകരമായ സംഭവം നടന്നത്. മുണ്ടിയെരുമ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി സഞ്ജയുടെ വളർത്താടാണ് കുഞ്ഞനെന്ന 2 വയസ്സുള്ള മുട്ടനാട്. കുഞ്ഞന്റെ ജനനത്തോടെ തള്ളയാട് ചത്തുപോയി. പുറത്തു നിന്നു പാൽ വാങ്ങി നൽകിയാണ് കുഞ്ഞനെ വളർത്തിയത്. ഇരുകാലിനും വൈകല്യമുണ്ടായിരുന്ന കുഞ്ഞനെ നിരന്തര പരിശീലനത്തിലുടെ മാറ്റിയെടുത്തതും സഞ്ജയ് തന്നെയായിരുന്നു.
സഞ്ജയിനൊപ്പം പ്രഭാതഭക്ഷണത്തോടെയാണ് കുഞ്ഞന്റെ ദിവസം തുടങ്ങുന്നത്. കൂടെ സ്കൂളിൽ പോകാനും തയ്യാറാകും, അതുകൊണ്ട് തന്നെ വീട്ടുകാർ കെട്ടിയിടും. കഴിഞ്ഞ ദിവസം കുഞ്ഞനെ വിൽക്കാനായി വീട്ടുകാർ തീരുമാനിച്ചു. 16,500 രൂപയ്ക്കു കച്ചവടമുറപ്പിച്ചു. ഇതറിഞ്ഞതോടെ സഞ്ജയ് കരച്ചിൽ തുടങ്ങി. ആടിനൊപ്പം കരഞ്ഞുകൊണ്ട് പിന്നാലെപ്പോവുകയും ചെയ്തു.
വാഹനത്തിൽ കിടന്ന് കുഞ്ഞനാടും ഇടിയും ബഹളവും കരച്ചിലും ആരംഭിച്ചു. ഇതോടെ, സഞ്ജയുടെ പിതാവ് നെടുങ്കണ്ടം കെഎസ്ആർടിസിയിലെ ഡ്രൈവറായ സുനിൽ കുമാറിനെ കച്ചവടക്കാരൻ വിളിച്ചു. ആട് വാഹനത്തിൽ കിടന്ന് അലമ്പുണ്ടാക്കുന്ന വിവരമറിയിച്ചു. സുനിൽ തൂക്കുപാലം ടൗണിലെത്തി 500 രൂപ കൂടുതൽ നൽകി ആടിനെ തിരികെ വാങ്ങി.