കാസർകോട്: മയിൽക്കൂട്ടമിടിച്ച് തീവണ്ടിയുടെ എഞ്ചിന്റെ മുൻവശത്തെ ചില്ല് തകർന്നു. മംഗളൂരുവിൽനിന്ന് രാവിലെ ഒൻപതിന് പുറപ്പെട്ട കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചറിന്റെ ചില്ലാണ് തകർന്നത്. ഞായറാഴ്ച രാവിലെ കാസർകോട് ചൗക്കി സി.പി.സി.ആർ.ഐ.ക്ക് സമീപത്തെത്തിയപ്പോഴാണ് മയിൽക്കൂട്ടം എഞ്ചിന്റെ ഇരുമ്പുകവചത്തിൽ വന്നിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ മുൻവശത്തെ രണ്ട് ചില്ലിൽ ഒന്ന് പൂർണമായി തകർന്നിട്ടുണ്ട്. പൊട്ടിയ ചില്ല് തറച്ച് ലോക്കോ പൈലറ്റ് ടി.വി.ഷാജിയുടെ കൈക്ക് പരിക്കേറ്റു. രണ്ട് എഞ്ചിനുകളുള്ള വണ്ടിയായതിനാൽ ചില്ല് തകർന്ന എഞ്ചിൻ കാസർകോട് റെയിൽവേ സ്റ്റേഷനിൽ മാറ്റിയിട്ടശേഷം ഒറ്റ എഞ്ചിനുമായി യാത്രതുടരുകയായിരുന്നു.
അപകടത്തെത്തുടർന്ന് തീവണ്ടി 45 മിനുട്ടോളം വൈകി. 10.45-നാണ് കാസർകോട്ടുനിന്ന് പുറപ്പെട്ടത്. ഷാജിക്ക് കാസർകോട് റെയിൽവേ സ്റ്റേഷനിൽ പ്രാഥമിക ശുശ്രൂഷ നൽകി. തുടർന്ന് ഷാജി തന്നെയാണ് കോയമ്പത്തൂരിലേക്ക് തീവണ്ടി ഓടിച്ചത്.