തൃശൂര്‍: ഭരിക്കാന്‍ മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് തൃശ്ശൂര്‍ കളക്ടര്‍ ഹരിത വി. കുമാര്‍. സംസ്ഥാന റവന്യൂ കലോത്സവത്തില്‍ തിരുവാതിരകളി മത്സരത്തില്‍ മറ്റ് ടീമുകളെ പിന്നിലാക്കി തൃശൂര്‍ കളക്ടര്‍ ഹരിത വി. കുമാറും സംഘവും ഒന്നാംസ്ഥാനം നേടി.
കളക്ടറും സംഘവും ഗണപതി, സരസ്വതി സ്തുതികള്‍ തുടങ്ങി കുറത്തി വഞ്ചിപ്പാട്ട്, കുമ്മിയടി, മംഗളം എന്നിവ ചേര്‍ന്ന് കേരളത്തനിമയുള്ള ചുവടുകള്‍ വെച്ചു. കളക്ടര്‍ ഹരിത വി. കുമാറിന്റെ തിരുവാതിരകളി കാണാന്‍ മൂന്നു വയസുകാരി മകള്‍ നിയതിയും സദസിലുണ്ടായിരുന്നു.
also read: വീട്ടിൽ വളർത്തിയ മുയലുകളെ ദാരുണമായി കൊന്ന നിലയിൽ; മുയലുകൾ ചത്തത് നെഞ്ചിനേറ്റ കനത്ത പ്രഹരം മൂലം!
‘ശ്രീ മഹാദേവനൊരുണ്ണി പിറന്നു’ എന്ന ഗണപതി സ്തുതിയോടെ തിരുവാതിരക്കളി ആരംഭിച്ചപ്പോള്‍ നിറഞ്ഞ സദസില്‍ കൈയ്യടി ഉയര്‍ന്നു. സരസ്വതി സ്തുതിയും ലളിതമായ പദവും കഴിഞ്ഞ് കുറത്തിക്കും കുമ്മിക്കുമൊപ്പം കാണികളും താളമടിച്ചു.
സ്കൂള്‍ കലോത്സവ വേദികളിലെ അടുക്കും ചിട്ടയും ഓര്മ്മപ്പെടുത്തുംവിധമായിരുന്നു തിരുവാതിരക്കളി മത്സരം. കളക്ടര്‍ക്കൊപ്പം കലോത്സവത്തില്‍ നിരവധി സമ്മാനങ്ങള്‍ നേടിയ റോമി ചന്ദ്രമോഹനും തിരുവാതിരകളിയില്‍ അണിനിരന്നു. കടുത്ത മത്സരത്തില്‍ രണ്ടാം സ്ഥാനം തൃശൂരിലെ ഒന്നാം വിഭാഗം ടീമും കണ്ണൂരും പങ്കിട്ടു. എറണാകുളം, കോട്ടയം, പാലക്കാട് ജില്ലകള്‍ മൂന്നാം സ്ഥാനത്തെത്തി.