തിരുവനന്തപുരം: സ്വത്ത് തർക്കത്തെത്തുടർന്ന് മകൾ കല്ലുകൊണ്ട് അച്ഛന്റെ തലയടിച്ച് പൊട്ടിച്ചു. സംഭവത്തിൽ അച്ഛന്റെ പരാതിയിൽ മകളെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. പയറ്റുവിള പുളിയീർക്കോണം കുന്നുവിള വീട്ടിൽ ശ്രീധരൻ നാടാരാണ് (73)മകൾ മിനിമോളുടെ ആക്രമണത്തിന് ഇരയായത്. വെള്ളിയാഴ്ചയായിരുന്നു നാടകീയ സംഭവ വികാസങ്ങൾ അരങ്ങേറിയത്.
സ്വര്‍ണ്ണവില കുത്തനെ മുകളിലേക്ക്, ഇന്നത്തെ വില അറിയാം
മകൻ അനിലിനോടൊപ്പമാണ് ശ്രീധരൻ നാടാർ താമസിക്കുന്നത്. സഹോദരനായ അനിലിന് ശ്രീധരൻ നാടാർ കൂടുതൽ സ്വത്ത് നൽകിയെന്നാരോപിച്ചാണ് മിനിമോൾ അക്രമം നടത്തിയത്. വഴക്കിനെത്തുടർന്ന് വീട്ടുമുറ്റത്തുണ്ടായിരുന്ന സഹോദരൻ അനിലിന്റെ കാറിന്റെ ഗ്ലാസ് കല്ലുകൊണ്ടിടിച്ച് പൊട്ടിച്ചു. അനിൽ ഇക്കാര്യം ചോദ്യം ചെയ്തതിന്റെ പ്രകോപനത്തിൽ കല്ലുമായി തിരികെയെത്തി ശ്രീധരൻ നാടാരുടെ തലയടിച്ചു പൊട്ടിക്കുകയായിരുന്നു.
മരത്തിൽ നിന്നു വീണ് പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയ കാലിൽ ചവിട്ടി പരിക്കേൽപ്പിച്ചതായും പരാതിയുണ്ട്. പിന്നീട് വീട്ടുവളപ്പിൽ കെട്ടിയിരുന്ന പശുവിനെ മിനിമോൾ അഴിച്ചുകൊണ്ടുപോയി. തലയ്ക്കു പരിക്കേറ്റ ശ്രീധരനെ ബന്ധുക്കൾ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകുകയായിരുന്നു. പൊട്ടലേറ്റ തലയിൽ എട്ട് തുന്നലിട്ടതായി ബന്ധുക്കൾ പറഞ്ഞു.