ചെറുതുരുത്തി: പാലക്കാട്-തൃശ്ശൂർ ബോർഡറിലൂടെ കടന്നുപോവുകയായിരുന്ന ഓടുന്ന ട്രെയിനിൽനിന്ന് ഭാരതപ്പുഴയിലേക്ക് എടുത്തു ചാടി പെൺകുട്ടി. ഒടുവിൽ പെൺകുട്ടിക്ക് രക്ഷകരായി കച്ചവടസംഘമെത്തിയത് വലിയ ദുരന്തം ഒഴിവാക്കി.
ഭാരതപ്പുഴക്ക് കുറുകെയുള്ള കൊച്ചിൻ റെയിൽ പാളത്തിന് മുകളിൽ നിന്ന് വ്യാഴാഴ്ച വൈകീട്ട് 5.30 ഓടെയാണ് പെൺകുട്ടി പുഴയിലേക്ക് എടുത്തുചാടിയത്. ഈ സമയത്ത് പുഴയോരത്ത് ഐസ്ക്രീം, കപ്പലണ്ടി തുടങ്ങിയ കച്ചവടം നടത്തുകയായിരുന്ന വരവൂർ തളി തറയിൽ വീട്ടിൽ നിഷാദ് (41), സുഹൃത്തുക്കളായ നിധീഷ്, വിജീഷ്, മോഹൻദാസ് എന്നിവരാണ് പുഴയിലേക്ക് ചാടി പെൺകുട്ടിയെ കരയ്ക്ക് എത്തിച്ചത്.
സമീപത്തെ ആശുപത്രിയിൽ എത്തിച്ച പെൺകുട്ടി അപകട നില തരണം ചെയ്തിട്ടുണ്ടെന്നാണ് വിവരം. മലപ്പുറം ജില്ലയിലെ വണ്ടൂർ സ്വദേശിനിയാണ് പെൺകുട്ടിയെന്ന് പോലീസ് അറിയിച്ചു.
അതേസമയം, പുഴയിൽ വീണുപോയവരെ ആദ്യമായല്ല നിഷാദും കൂട്ടുകാരും രക്ഷിക്കുന്നത്. പുഴയിൽ കുളിക്കാനിറങ്ങുന്നവർ പലരും അപകടത്തിൽപെടുമ്പോൾ ഇവരാണ് രക്ഷകരാവാറുള്ളത്.
ഇത്തരം സംഭവങ്ങൾ സ്ഥിരമായതുകൊണ്ട് തന്നെ കാറ്റുനിറച്ച ടയർ ട്യൂബുകളും കയറുകളും മറ്റു സാമഗ്രികളും എപ്പോഴും ഇവരുടെ പക്കലുണ്ടാകും. കഴിഞ്ഞ ഏഴ് കൊല്ലമായി ഭാരതപ്പുഴയുടെ തീരത്താണ് നിഷാദും സുഹൃത്തുക്കളും കച്ചവടം നടത്തുന്നത്.