മടത്തറ: കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 50 പേർക്ക് പരിക്ക്. തിങ്കളാഴ്ച രാത്രി 7.30നാണ് തിരുവനന്തപുരം ചെങ്കോട്ട റോഡിൽ മടത്തറ മേലേമുക്കിന് സമീപത്തു ചന്തയ്ക്ക് മുൻ വശത്തായി അപകടം നടന്നത്. പാലോടുനിന്നു കുളത്തുപ്പുഴയ്ക്ക് പോയതാണ് കെഎസ്ആർടിസി ബസ്.
തെന്മല ഭാഗത്തു നിന്ന് പാറശാലയ്ക്ക് പോകുകയായിരുന്നു ടൂറിസ്റ്റ് ബസ്. കെഎസ്ആർടിസി ബസ് കയറ്റം കയറി വരുമ്പോൾ അമിത വേഗത്തിൽ എത്തിയ ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരു ബസുകളിലെയും യാത്രക്കാർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസിൽ കുടുങ്ങിയവരെ കടയ്ക്കൽനിന്ന് എത്തിയ അഗ്നിരക്ഷാസേനയും കടയ്ക്കൽ, ചിതറ പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. തലയിലും ശരീരമാസകലം പരുക്കേറ്റവരാണ് ഇവരിൽ അധികവും. അപകടത്തിൽ, ഇരു ബസുകളുടെയും മുൻഭാഗം തകർന്നു.