പത്തനംതിട്ട: കോന്നിയിലെ ബാലികാസദനത്തിൽ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാർ സ്വദേശിനിയായ സൂര്യയാണ് മരിച്ചത്. സൂര്യയെ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. 15കാരിയായ സൂര്യ കഴിഞ്ഞ അഞ്ചുവർഷമായി ബാലികാസദനത്തിലെ അന്തേവാസിയാണ്.
ആശുപത്രിയിലെ ലിഫ്റ്റില്‍ തലകീഴായി കുടുങ്ങി രോഗി, രക്ഷകരായി അഗ്നിശമനസേന
അമ്മയുടെ മരണത്തെത്തുടർന്ന് ചൈൽഡ് വെൽഫയർ കമ്മിറ്റി ഇടപെട്ടാണ് പെൺകുട്ടി ബാലികാസദനത്തിൽ എത്തിയത്. ഞായറാഴ്ച പുലർച്ചെ അഞ്ചുമണിക്ക് മറ്റുകുട്ടികൾക്കൊപ്പം സൂര്യയും എഴുന്നേറ്റിരുന്നു. എന്നാൽ അൽപ്പസമയത്തിന് ശേഷം സൂര്യയെ കാണാതാവുകയായിരുന്നു.
മറ്റു കുട്ടികൾ നടത്തിയ തിരച്ചിലിലാണ് കെട്ടിടത്തിന് മുകളിൽ തുണി അലക്കാനിടുന്ന സ്ഥലത്ത് കയറിൽ തൂങ്ങിയ നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. തുടർന്ന് കുട്ടികൾ തന്നെ കയർ അറത്തുമാറ്റുകയും സൂര്യയെ താഴെയിറക്കുകയും ചെയ്തു. സമീപവാസികളെ വിളിച്ച് ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.