ചാരുംമൂട്: മാവേലിക്കര നൂറനാട് സ്വദേശികളായ കാവ്യയും മിഥുനും ദിവസങ്ങളുടെ മാത്രം വ്യത്യാസത്തിൽ അനാഥരായിരിക്കുകയാണ്. അമ്മയുടെ സഞ്ചയന ദിവസം അച്ഛനും വിട പറഞ്ഞതോടെയാണ് സ്കൂൾ വിദ്യാർഥികളായ മക്കളായ കാവ്യയും മിഥുനും ആരോരുമില്ലാത്തവരായത്.
നൂറനാട് പടനിലം പാലമേൽ രത്നാലയത്തിൽ കല(45), ഭർത്താവ് രവികുമാർ(50) എന്നിവരാണ് ദിവസങ്ങളുടെ വ്യത്യാസത്തിൽ മരണമടഞ്ഞത്. വൃക്ക രോഗബാധിതനായിരുന്ന രവികുമാർ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ആശുപത്രിയിലുള്ള രത്നകുമാറിനെ ഏറെ നാളുകളായി കലയായിരുന്നു ശുശ്രൂഷിച്ചിരുന്നത്. ആശുപത്രിയിൽ നിന്നും ഇടയ്ക്ക് വീട്ടിലെത്തിയ കലയ്ക്ക് ശ്വാസകോശ സംബന്ധമായ രോഗം ബാധിച്ചു. തുടർന്ന് അടൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച കല ഒരാഴ്ച മുമ്പ് മരണമടയുകയായിരുന്നു. തിങ്കളാഴ്ചയായിരുന്നു സഞ്ചയനച്ചടങ്ങ്. മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന രവികുമാറിന് രോഗം മൂർച്ചിക്കുകയും തിങ്കളാഴ്ച മരണപ്പെടുകയുമായിരുന്നു.