രംഗറെഡ്ഡി: തെലങ്കാനയിൽ എസ്എസ്എൽസി പരീക്ഷയ്ക്ക് ഒരു ദിവസം മാത്രം ബാക്കിനിൽക്കെ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ജനരോഷം. പെൺകുട്ടിയുടെ ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
രംഗറെഡ്ഡി ജില്ലയിലെ ബുഗ്ഗോനിഗുദ സ്വദേശിനിയായ പെൺകുട്ടിയാണ് അച്ഛന്റെ ഉപദ്രവം സഹിക്കാനാകാതെ ജീവനൊടുക്കിയത്. തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
‘അയാളെ അച്ഛനെന്ന് വിളിക്കാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്കയാളെ കൊല്ലണം, എന്നിട്ട് ഞാനും ആത്മഹത്യ ചെയ്യും’- എന്നായിരുന്നു ആത്മഹത്യാ കുറിപ്പിൽ എഴുതിയിരിക്കുന്നത്.
ഒരു വർഷം മുമ്പാണ് പെൺകുട്ടിയുടെ അമ്മ മരിച്ചത്. 16കാരിക്ക് ഒരു സഹോദരനുമുണ്ട്. അമ്മയുടെ മരണത്തോടെ കടുത്തമദ്യപാനിയായി മാറിയ അച്ഛൻ മക്കളുമായി വഴക്കിടുന്നത് പതിവായിരുന്നുവെന്ന് പോലീസ് പറയുന്നു. ഇക്കഴിഞ്ഞ ഞയറാഴ്ച വൈകുന്നേരമാണ് 16കാരി കുറിപ്പെഴുതി വച്ച ആത്മഹത്യ ചെയ്തത്. അന്നേ ദിവസവും രാവിലെ മദ്യപിച്ചെത്തിയ പിതാവ് മകളുമായി വഴക്കുണ്ടാക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് മനീഷ ആത്മഹത്യ കുറിപ്പ് എഴുതിവച്ച ശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ആത്മഹത്യ കുറിപ്പിൽ അച്ഛനെ താൻ വെറുക്കുന്നതായി നാല് തവണ 16കാരി എഴുതിയിരുന്നു. മറ്റൊരു കുറിപ്പിൽ അമ്മയെ ഏറെ ഇഷ്ടപ്പെടുന്നുവെന്നും പെൺകുട്ടി എഴുതിയിരുന്നു. മൂന്നു തവണ താൻ ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായും കത്തിൽ നിന്ന് വ്യക്തമാകുന്നുണ്ട്.
‘എന്റെ അച്ഛൻ ഒരു ഇഡിയറ്റാണ്. ദിവസവും മദ്യപിച്ചെത്തി ഞങ്ങളുടെ വീട് നരകമാക്കുന്നു. എന്റെ അമ്മ ജീവിച്ചിരുന്നപ്പോൾ അയാൾ വളരെ നല്ലവനായിരുന്നു. അമ്മയുടെ മരണശേഷം മദ്യത്തിനടിമയായ അയാൾ വളരെ മോശമായി പെരുമാറാൻ തുടങ്ങി. അയാളെ അച്ഛനെന്ന് വിളിക്കാൻ പോലും ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്കയാളെ കൊല്ലണം, എന്നിട്ട് ഞാനും ആത്മഹത്യ ചെയ്യും-പെൺകുട്ടിയുടെ കുറിപ്പിൽ എഴുതിയിരുന്നതായി പോലീസ് പറയുന്നു.