ആലപ്പുഴ: ആറ്റിൽ വീണ് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കരുവാറ്റ ഊട്ടുപറമ്പ് വള്ളിയിൽ ഉണ്ണികൃഷ്ണൻ നായർ ശ്രീകല ദമ്പതികളുടെ മകൻ അരവിന്ദിന്റെ മൃതദേഹമാണ് കണ്ടെടുത്തത്. 15 വയസായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ പത്ത് മണിയോടെ ചെറുതന പാലത്തിന് സമീപത്ത് നിന്ന് ഫയർഫോഴ്സിലെ സ്കൂബാ ടീമാണ് കണ്ടെടുത്തത്.
ഹരിപ്പാട് അമൃതാ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ അരവിന്ദ് തിങ്കളാഴ്ച വൈകിട്ട് നാലു മണിയോടെയാണ് പത്തോളം സുഹൃത്തുക്കളുമായി ചെറുതന പാലത്തിന് സമീപത്തെ അച്ചൻകോവിലാറിലെ ആളൊഴിഞ്ഞ കടവിൽ കുളിക്കാനിറങ്ങിയത്. ഇതിനിടെ, ശക്തമായ ഒഴുക്കിൽ പെട്ട് അരവിന്ദ് മുങ്ങി താഴുകയായിരുന്നു. അപകടം കണ്ട് സുഹൃത്തുക്കൾ ബഹളം വെച്ചതോടെ നാട്ടുകാരും ഓടിയെത്തി. ഫയർഫോഴ്സ് എത്തി അന്വേഷണം ആരംഭിച്ചു.
എങ്കിലും അരവിന്ദനെ കണ്ടെത്താൻ സാധിച്ചില്ല. ഏറെ വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കാണാൻ കഴിയാതായതോടെ തിരച്ചിൽ അവസാനിപ്പിക്കുകയും ചൊവ്വാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിക്കുകയുമായിരുന്നു. ഈ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. കരയ്ക്കെടുത്ത മൃതദേഹം പൊലീസിന്റെ നേതൃത്വത്തിൽ ഹരിപ്പാട് താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കാരം നടത്തി.