കാസർകോട്: കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടെ പ്രതി രക്ഷപ്പെട്ടു. കണ്ണൂർ സെൻട്രൽ ജയിലിലെ തടവുപുള്ളിയായ അമീർ അലിയാണ് ചാടി പോയത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറയുന്നു.
തിങ്കളാഴ്ച രാവിലെ കാസർകോട് കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് സംഭവം. കണ്ണൂർ എ.ആർ ക്യാമ്പിൽ നിന്നുള്ള എ.എസ്.ഐയുടേയും രണ്ട് കോൺസ്റ്റബിൾമാരുടേയും കൂടെ ബസ്സിലായിരുന്നു പ്രതിയെ കാസർകോടേക്ക് കൊണ്ടുവന്നത്.
കോടതിക്ക് സമീപം വിദ്യാനഗർ ബസ് സ്റ്റോപ്പിലെത്തിയപ്പോൾ അമീർ അലി മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു. പോലീസുകാർ അനുവദിച്ചതിനെ തുടർന്ന് മൂത്രമൊഴിക്കാനായി മാറിയ ഇയാൾ അവിടെ നിന്നും ഓടിരക്ഷപ്പെടുകയായിരുന്നു.
മയക്കുമരുന്ന് കടത്ത്, അക്രമം, തട്ടിക്കൊണ്ടുപോകൽ തുടങ്ങി ഇരുപതോളം കേസുകളിലെ പ്രതിയാണ് അമീർ അലി. ഇയാൾക്കെതിരേ കാപ്പ ചുമത്തുന്ന നടപടികളും പോലീസ് ആരംഭിച്ചിരുന്നു. ഇതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്.