കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അട്ടിമറി നടന്നെന്ന ആരോപണവുമായി അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. ദിലീപ് തെളിവ് നശിപ്പിച്ചെന്നും സാക്ഷികളെ സ്വാധീനിച്ചുവെന്നുമാണ് ഇവർ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. തുടരന്വേഷണം പാതിവഴിയിൽ ഉപേക്ഷിക്കുകയും അന്വേഷണ തലവനായ എഡിജിപി ശ്രീജിത്തിനെ സ്ഥലം മാറ്റുകയും ചെയ്ത പശ്ചാത്തലത്തിലാണ് അതിജീവിതയുടെ ഹർജി.
അന്വേഷണം ദിലീപിന്റെ അഭിഭാഷകരിലേക്ക് എത്തിയില്ലെന്നും പ്രതിഭാഗം അഭിഭാഷകരും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നും കേസ് അട്ടിമറിക്കാൻ ശ്രമം ഉണ്ടായെന്നും യുവതി ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
കൂടാതെ ഭരണമുന്നണിയുമായി ദിലീപിന് ഗൂഢബന്ധമെന്നും കേസ് അട്ടിമറിക്കാൻ ഉന്നത ഇടപെടൽ ഉണ്ടായെന്നും ഹർജിയിൽ ആരോപണമുണ്ട്. കേസിൽ തുടരന്വേഷണ റിപ്പോർട്ട് ക്രൈംബ്രാഞ്ച് അങ്കമാലി കോടതിയിൽ സമർപ്പിച്ചതിനു പിന്നാലെയാണ് ഹർജിയുമായി അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം, തുടരന്വേഷണത്തിൽ ഗൂഢാലോചനയ്ക്ക് തെളിവില്ലാത്തതിനാൽ കാവ്യ മാധവനെ കേസിൽ പ്രതി ചേർത്തിരുന്നില്ല. ദിലീപിന്റെ സുഹൃത്ത് ശരത് ജി നായർ മാത്രമാണ് പുതിയ പ്രതി. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ശരത്തിന്റെ കൈവശമുണ്ടെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. കേസിലെ പതിനഞ്ചാം പ്രതിയായാണ് ശരത്തിനെ ഉൾപ്പെടുത്തിയിരിക്കുന്നത്.