വാഗമൺ: ഇടുക്കിയിൽ ഓഫ്റോഡ് റേസിങ് നിരോധിച്ചുകൊണ്ടുള്ള കളക്ടറുടെ ഉത്തരവ് ലംഘിച്ച കേസിൽ നടൻ ജോജു ജോർജിന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ്. ആദ്യ നോട്ടീസ് കിട്ടിയിട്ടും ഹാജരാകാത്തതിനാൽ കാരണം കാണിക്കൽ നോട്ടീസ് അയച്ച ശേഷം ലൈസൻസ് റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് ജോജു ജോർജിന് മുന്നറിയിപ്പ് നൽകി.
പത്താം തീയതി ഇടുക്കി ആർടിഒ നടൻ ജോജു ജോർജിന് നേരിട്ട് ഹാജരാകാനാവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് അയച്ചിരുന്നു. ലൈസൻസും വാഹനത്തിന്റെ രേഖകളുമായി നേരിട്ട് ഹാജരാകാനായിരുന്നു നിർദേശം. ഇതനുസരിച്ച് ചൊവ്വാഴ്ച ആർടിഒ ഓഫീസിൽ എത്തുമെന്ന് ജോജു അറിയിച്ചെങ്കിലും എത്തിയില്ല. കൂടുതൽ സമയം ജോജു ആവശ്യപ്പെട്ടിട്ടുണ്ട്.
ആറുമാസം വരെ ലൈസൻസ് റദ്ദാക്കാവുന്ന കുറ്റമാണ് ജോജു ചെയ്തത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കാൻ ജില്ലാ കലക്ടറും മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കെഎസ്യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസാണ് ജോജുവിനെതിരെ പരാതി നൽകിയത്.