പാലക്കാട്: പാലക്കാട് വയലില്‍ രണ്ടു പൊലീസുകാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മുട്ടിക്കുളങ്ങരയിലാണ് സംഭവം. മുട്ടിക്കുളങ്ങര ക്യാമ്പിലെ ഹവില്‍ദാര്‍മാരായ അശോക് കുമാര്‍ (35), മോഹന്‍ദാസ് (36) എന്നിവരെയാണ് ക്യാമ്പിന് പിറകിലെ പാടത്ത് മരിച്ചനിലയില്‍ കണ്ടത്.
സംഭവത്തില്‍ സ്ഥലമുടമയായ മുട്ടിക്കുളങ്ങര സ്വദേശി സുരേഷ് ആണ് അറസ്റ്റിലായത്. കാട്ടുപന്നിയെ പിടിക്കാന്‍ വീട്ടില്‍ സ്ഥാപിച്ച വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റാണ് പോലീസുകാര്‍ കൊല്ലപ്പെട്ടതെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചതായി എസ്പി ആര് വിശ്വനാഥ് പറഞ്ഞു.
also read: അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് കനത്തമഴ; വിവിധ ജില്ലകളിലെ അലർട്ടുകൾ പ്രഖ്യാപിച്ചു
ബോധപൂര്‍വ്വമായ നരഹത്യ, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കാട്ടുപന്നിയെ വൈദ്യുതി കെണിവെച്ച് പിടിച്ചതിന് വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിയാണ് ഇയാളെന്നും പൊലീസ് വ്യക്തമാക്കി.
മതിലിനോട് ചേര്‍ന്ന് സ്ഥാപിച്ച കെണിയില്‍ രാത്രി 10 മണിയോടെ വൈദ്യുതി കണക്ഷന് നല്കിയ ശേഷം ഇയാള്‍ ഉറങ്ങാന്‍ പോയി. ഇടക്ക് എഴുന്നേറ്റ് നോക്കിയപ്പോഴാണ് പോലീസുകാര്‍ ഷോക്കേറ്റ് മരിച്ചു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് മൃതദേഹങ്ങള്‍ കൈവണ്ടിയില്‍ കയറ്റി പാടത്ത് കൊണ്ടിടുകയായിരുന്നുവെന്നും എസ്പി വിശ്വനാഥ് പറഞ്ഞു.