തിരുവനന്തപുരം: ഭർത്തൃവീട്ടിൽ പൊള്ളലേറ്റ് മരിച്ച മൂകയും ബധിരയുമായ യുവതി ഭർതൃവീട്ടിൽ അനുഭവിച്ചത് ക്രൂരമായ പീഡനങ്ങളെന്ന് വീട്ടുകാർ. നാലാഞ്ചിറ മുണ്ടയ്ക്കൽ ലെയ്ൻ കൃഷ്ണഭവനിൽ ശ്യാമ (29) സ്ത്രീധനത്തിന്റെയും അന്ധവിശ്വാസങ്ങളുടെയും പേരിൽ ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും ക്രൂരത അനുഭവിച്ചിരുന്നെന്നാണ് ബന്ധുക്കൾ വെളിപ്പെടുത്തുന്നത്.
മകളുടെയും ചെറുമകളെയും ഓർത്ത് മരുമകന്റെ ക്രൂരതകൾ ക്ഷമിച്ചതാണ് ദീരാദുഃഖത്തിന് കാരണമായതെന്ന് ഇവർ പറയുന്നു. ആറുവർഷം മുമ്പാണ് ഫൈൻ ആർട്സ് ബിരുദധാരിയായ മകളെ ഭിന്നശേഷിക്കാരനായ ആറൻമുള കോഴിപ്പാലം ‘ശ്രീവൃന്ദ’ യിൽ വിനീത് വിശ്വനാഥിന് വിവാഹം ചെയ്തു കൊടുത്തത്. വിവാഹസമയത്ത് അറുപത് പവൻ സ്വർണം സ്ത്രീധനമായി നൽകിയിരുന്നു. വിവാഹത്തിന്റെ തൊട്ടടുത്തദിവസം തന്നെ സ്വർണം ബാങ്ക് ലോക്കറിലേക്ക് മാറ്റിയ വിനീതിന്റെ വീട്ടുകാരും അന്ധവിശ്വാസങ്ങളുടെ പേരിൽ മകളെ ക്രൂരമായി പീഡിപ്പിച്ചിരുന്നെന്ന് റിട്ട. ഗവ.പ്രസ് ജീവനക്കാരനായ പിതാവ് മോഹനൻ പറയുന്നു.
വിവാഹശേഷം കുട്ടികളില്ലാതിരുന്ന ഇവർക്ക് മൂന്നുവർഷത്തോളം ലക്ഷങ്ങൾ ചികിത്സയ്ക്കായി ചെലവഴിച്ചതും ശ്യാമയുടെ പിതാവാണ്. കുഞ്ഞ് ജനിച്ചശേഷവും വിനീതിന്റെ സ്വഭാവത്തിൽ മാറ്റമുണ്ടായില്ല. പ്രസവത്തിന് ശേഷവും വിനീത് ശ്യാമയെ മർദ്ദിച്ചു. ഒരുതവണ ആഹാരത്തിൽ മുടി കണ്ടെന്നാരോപിച്ച് ശ്യാമയുടെ മുടി മുറിച്ചുമാറ്റിയ വിനീത് അതിന്റെ പേരിൽ മർദ്ദിച്ചതായും വീട്ടുകാർ പറയുന്നു. ഭാര്യയ്ക്കോ കുഞ്ഞിനോ യാതൊന്നും വാങ്ങി നൽകാനോ നല്ല രീതിയിൽ സംരക്ഷിക്കാനോ കൂട്ടാക്കാതിരുന്നത് പലതവണ ദാമ്പത്യപ്രശ്നങ്ങൾക്കും പിണങ്ങിപ്പിരിയലുകൾക്കും കാരണമായെങ്കിലും ബന്ധുക്കൾ ഇടപെട്ട് പ്രശ്നങ്ങൾ പറഞ്ഞുതീർക്കുകയായിരുന്നു.
ആർത്തവസമയത്ത് മകളെ വീടിന്റെ മുകൾ നിലയിൽ നിന്ന് താഴേക്കിറങ്ങാൻ ഇവർ അനുവദിച്ചിരുന്നില്ല. വിവാഹശേഷം ഭർത്തൃവീട്ടിലെ കുടിയിരുത്തൽ ചടങ്ങിന് പിന്നാലെ ശ്യാമയുടെ കാലിന് വൈകല്യമുണ്ടെന്ന നിലയിൽ പരിശോധന നടത്തി അപമാനിച്ചു.
വിവാഹസമയത്ത് പന്തളത്തെ ആശുപത്രി ജീവനക്കാരനായിരുന്ന വിനീതിനെ സഹപ്രവർത്തകയെ മർദ്ദിച്ചതിന് അവിടെനിന്ന് പുറത്താക്കിയിരുന്നു. പിന്നീട് എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖാന്തരം ഭിന്നശേഷിക്കാർക്കായുള്ള നിയമനത്തിലാണ് വനംവകുപ്പിൽ താത്ക്കാലിക ജോലി ലഭിച്ചത്.
പഠിക്കാനോ പിഎസ്സി പരീക്ഷകൾ എഴുതാനോ ശ്യാമയെ വിനീത് അനുവദിച്ചിരുന്നില്ല. കുഞ്ഞിന് സുഖമില്ലാത്തതിനാൽ ഏപ്രിൽ പകുതി മുതൽ തിരുവനന്തപുരത്തെ വീട്ടിലായിരുന്ന ശ്യാമയെ അടുത്തമാസം നടക്കാനിരിക്കുന്ന സഹോദരിയുടെ വിവാഹത്തിന്റെ പേരിൽ ഈ മാസം രണ്ടിനാണ് വിനീത് കോഴിപ്പാലത്തേക്ക് കൊണ്ടുപോയത്. പിന്നീടാണ് ശ്യാമ പൊള്ളലേറ്റ് മരിച്ചെന്ന വിവരം വീട്ടുകാർ അറിഞ്ഞത്.