പൊയിനാച്ചി: തന്റെ പേരിലുണ്ടായിരുന്ന സ്വത്തുക്കൾ വാർധക്യകാലത്ത് മക്കൾക്ക് വീതം വെച്ച് നൽകിയതോടെ ഒറ്റപ്പെട്ട് വൃദ്ധമാതാവ് ദുരിതത്തിൽ. ജീവിക്കാൻ മറ്റ് മാർഗമില്ലെന്നും മക്കൾ കൈയ്യൊഴിഞ്ഞതോടെ അവർക്ക് വീതിച്ചുനൽകിയ സ്വത്ത് തിരിച്ച് വേണമെന്നുമാണ് വൃദ്ധമാതാവ് അധികൃതരോട് അപേക്ഷിച്ചിരിക്കുന്നത്.
പൊയിനാച്ചി അടുക്കത്ത് വയലിലെ പരേതനായ കുട്ടന്റെ ഭാര്യ കെവി വെള്ളച്ചിയാണ് (96) പരാതിയുമായി കളക്ടറേയും മനുഷ്യാവകാശ കമ്മീഷനേയും വനിതാ കമ്മീഷനേയും സമീപിച്ചത്. 2.91 ഏക്കർ ഭൂമിയുണ്ടായിരുന്ന ഈ മാതാവ് 1998ലാണ് തന്റെ 8 മക്കളിൽ 7 പേർക്ക് വീതം വെച്ചത്. ഏറ്റവും ഇളയവനായി എം മധുവിന് അന്ന് സ്വത്ത് ഭാഗിച്ച് നൽകിയിരുന്നില്ല. വിവാഹിതനാണെങ്കിലും ഭാര്യയുമായി അകന്ന് കഴിയുന്ന മധു(52) മാത്രമാണ് ഇപ്പോൾ അമ്മയ്ക്കു തുണയായുള്ളത്. മാതാവിന് നാല് ആൺമക്കളും 4 പെൺമക്കളുമാണ് ഉള്ളത്. ആൺമക്കളിൽ മൂത്തവനും ഒരു മകളും മരിച്ചു’. മരിച്ച മകന് മാതാവ് മറ്റുള്ളവർക്ക് കൊടുക്കുന്നതിനേക്കൾ കൂടുതലായി 70 സെന്റ് ഭൂമി നൽകിയിരുന്നു. മക്കളും പേരകുട്ടികളുമടക്കം ഈ വൃദ്ധമാതാവിനെ കാണാനോ പരിചരിക്കാനോ തയ്യാറാകുന്നില്ലെന്ന് കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്.
‘ഹോം നഴ്സിനെ വെച്ചാണ് ഇപ്പോൾ പരിചരിക്കുന്നത്. ഹോം നേഴ്സിന്റെ ശമ്പളം, മാതാവിന്റെ ചികിത്സ ചെലവടക്കം ഒരുമാസം നാൽപതിനായിരം രൂപയോളം ചെലവ് മധുവിനു വരുന്നുണ്ട്. ഡ്രൈവറായി ജോലിചെയ്തിരുന്ന മധുവിന് പ്രമേഹം പിടിപെട്ടതോടെ കാലിന്റെ വിരൽ മുറിച്ച് മാറ്റേണ്ടി വന്നു. അതോടെ ഡ്രൈവിംഗ് ചെയ്യാൻ സാധിക്കുന്നില്ല. വൃക്ക സംബന്ധമായ അസുഖം കാരണം മറ്റു ജോലിയും ചെയ്യാനും സാധിക്കുന്നില്ല.
ഭൂപണയ ബാങ്കിൽ നിന്ന് 9 ലക്ഷം രൂപ കടമെടുത്ത മധുവിന് അമ്മയുടെ ചികിത്സയും ചെലവും താങ്ങാൻ കഴിയാതെ അടവ് മുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. അധികൃതർ ഇനിയെങ്കിലും കനിയുമെന്ന പ്രതീക്ഷയിലാണ് ഇരുവരും.