ഏലംകുളം: റെയിൽവേ പാലത്തിന് മുകളിൽ നിൽക്കുന്നതിനിടെ ട്രെയിൻ കടന്നുപോയപ്പോൾ പേടിച്ചുവിറച്ച അമ്മയുടെ കൈയിൽനിന്ന് കൈക്കുഞ്ഞ് പുഴയിലേക്ക് വീണു. പതിനൊന്നുദിവസം പ്രായമുള്ള പെൺകുഞ്ഞാണ് പുഴയിൽ വീണ് കാണാതായത്. കുഞ്ഞിനായി തിരച്ചിൽ തുടരുകയാണ്. ഏലംകുളം മുതുകുർശി മപ്പാട്ടുകര പാലത്തിൽ ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം.
പാലത്തോൾ സ്വദേശിയായ 35-കാരിയുടെ കൈയിൽനിന്നാണ് കുഞ്ഞ് തൂതപ്പുഴയിലേക്ക് വീണത്. മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സതേടുന്ന സ്ത്രീയാണ് ഇവർ. തീവണ്ടി കടന്നുപോയപ്പോഴുണ്ടായ വിറയലിൽ കുഞ്ഞ് പുഴയിലേക്ക് വീണെന്നാണ് ഇവരുടെ മൊഴി. നിലമ്പൂരിൽനിന്നും ഷൊർണൂർ ഭാഗത്തേക്ക് ഇതുവഴി ഗുഡ്സ് തീവണ്ടി കടന്നുപോയിരുന്നു. പോലീസ് സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണ്.
പാലത്തിന് അധികം ദൂരെയല്ലാത്ത വീട്ടിലാണ് യുവതി താമസിക്കുന്നത്. രാത്രി ഒൻപതോടെ യുവതിയെയും കുഞ്ഞിനെയും കാണാതായിരുന്നു. തുടർന്ന് വീട്ടുകാർ അന്വേഷിക്കുന്നതിനിടെയാണ് യുവതി ഒറ്റയ്ക്ക് തിരിച്ചെത്തിയത്. കുഞ്ഞിനെ ചോദിച്ചപ്പോഴാണ് പുഴയിൽ വീണ കാര്യം പറഞ്ഞത്.
റെയിൽപ്പാലത്തിന് മുകളിൽ നിൽക്കുമ്പോൾ തീവണ്ടി വരുന്നതുകണ്ട് പാലത്തിലെ സുരക്ഷിത കവചമായ ട്രോളിക്കൂടിലേക്ക് മാറി നിന്നെന്നും തീവണ്ടി കടന്നുപോയപ്പോളുണ്ടായ വിറയലിൽ കുഞ്ഞ് കൈയിൽനിന്നു തെറിച്ച് പുഴയിലേക്ക് വീണെന്നുമാണ് യുവതി പറഞ്ഞതെന്ന് ബന്ധുക്കൾ പോലീസിൽ മൊഴി നൽകി. യുവതിയുടെ ഭർത്താവ് ചാവക്കാട് സ്വദേശി വിദേശത്താണ്. ഇവർക്ക് ആറ് വയസുള്ള മകനുമുണ്ട്.
വീട്ടുകാരും നാട്ടുകാരും രാത്രി തുടങ്ങിയ പുഴയിലുള്ള തിരച്ചിൽ തുടരുകയാണ്. പുഴയിൽ നല്ല ഒഴുക്കുണ്ട്. പെരിന്തൽമണ്ണ അഗ്നിരക്ഷാസേനയും പോലീസും നാട്ടുകാരുംചേർന്നാണ് തിരച്ചിൽ നടത്തുന്നത്. ഇൻസ്പെക്ടർ സുനിൽ പുളിക്കൽ, എസ്ഐ സികെ നൗഷാദ്, അഗ്നിരക്ഷാസേന പെരിന്തൽമണ്ണ നിലയം ഓഫീസർ സി ബാബുരാജൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരച്ചിൽ.