ആലപ്പുഴ: പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയും രണ്ട് മക്കളെയും പോലീസ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ വട്ടപ്പള്ളി സ്വദേശി റനീസിന്റെ ഭാര്യ നജില (28), മക്കളായ ടിപ്പു സുൽത്താൻ (5), മലാല (ഒന്നര) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു കുട്ടി ബക്കറ്റിലെ വെള്ളത്തിലും ഒരാൾ കഴുത്തിൽ ഷാൾ മുറുക്കിയ നിലയിലുമാണ്.
വിഷു-ഈസ്റ്റർ-റംസാൻ മേളയിൽ സപ്ലൈക്കോയ്ക്ക് 221 കോടി രൂപയുടെ വിറ്റുവരവ്
ഫാനിൽ തൂങ്ങി മരിച്ചനിലയിലാണ് നജിലയെ കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തിയശേഷം നജില ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ കുടുംബത്തിൽ പലപ്പോഴും വഴക്കുണ്ടായിരുന്നെന്നും റനീസ് ഭാര്യയെ ഉപദ്രവിച്ചിരുന്നെന്നും സഹപ്രവർത്തകരും പറയുന്നു.
അടുത്തിടെ റനീസിന്റെ ബന്ധുക്കൾ ഇടപെട്ട് ജില്ലാ പോലീസ് മേധാവിയുടെ ഓഫിസിൽ വച്ച് പ്രശ്നം ഒത്തുതീർപ്പാക്കി വിട്ടിരുന്നു. എന്നാൽ, അതിനു ശേഷവും ഉപദ്രവം തുടർന്നതായാണ് വിവരം. കഴിഞ്ഞ ദിവസവും ക്വാർട്ടേഴ്സിൽ ബഹളമുണ്ടായിരുന്നെന്നും സഹപ്രവർത്തകർ പറഞ്ഞു. ഇടയ്ക്ക് അവധിയെടുത്ത് ഗൾഫിൽ പോയ റനീസ്, ഇപ്പോൾ ആലപ്പുഴ മെഡിക്കൽ കോളജ് എയ്ഡ് പോസ്റ്റിലാണ് ജോലി ചെയ്യുന്നത്.