കാസർകോട്: കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണു. ഉദുമയിൽ നിന്ന് പൂച്ചക്കാടിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു ഞെട്ടിക്കുന്ന അപകടം നടന്നത്. കാറിലുണ്ടായിരുന്ന മൂന്ന് കുട്ടികളെ നാട്ടുകാരും പിതാവിനെ അഗ്നിരക്ഷാ സേനയും ചേർന്ന് രക്ഷപ്പെടുത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
തൃശൂർ ഐനിക്കാട് രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചു
കാഞ്ഞങ്ങാട് ആവിയിൽ നിന്ന് പള്ളിക്കര ബീച്ചിലേക്ക് പോവുകയായിരുന്നവർ സഞ്ചരിച്ച ഇരുചക്ര വാഹനത്തിലടിച്ച ശേഷം കാർ 15 മീറ്ററോളം ആഴമുളള കിണറ്റിലേക്ക് പതിക്കുകയായിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. ഉദുമ സ്വദേശി അബ്ദുൾ നാസർ, മക്കളായ മുഹമ്മദ് മിഥുലാജ്, അജ്മൽ, വാഹിദ് എന്നിവർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. അപകടം കണ്ടയുടനെ നാട്ടുകാർ കിണറ്റിൽ ഇറങ്ങി മൂന്ന് കുട്ടികളെയും രക്ഷപ്പെടുത്തി മുകളിൽ എത്തിച്ചു.
അപ്പോഴേക്കും കാഞ്ഞങ്ങാട്ട് നിന്ന് സ്റ്റേഷൻ ഓഫിസർ പി.വി. പവിത്രന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളായ ഇ.വി ലിനേഷ്, എച്ച് നിഖിൽ എന്നിവർ കിണറ്റിൽ ഇറങ്ങി നസീറിനെ രക്ഷപ്പെടുത്തി. ഇരുചക്ര വാഹനമോടിച്ച ഫസില (29), ബന്ധുക്കളായ അസ്മില (14), അൻസിൽ (9) എന്നിവരെ നാട്ടുകാർ ചേർന്ന് മൺസൂർ ആശുപത്രിയിലേക്കു മാറ്റി. ഇതിനു പിന്നാലെ കിണറിൽ അകപ്പെട്ടവരെയും ആശുപത്രിയിലേക്ക് എത്തിച്ചു. ഇതിൽ ഫസിലയുടെ പരിക്ക് അല്പം ഗുരുതരമാണെന്നാണ് വിവരം. കുട്ടികളെ സ്കാനിങ്ങിന് വിധേയമാക്കി.