ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 11 മണിവരെ നാലമ്പലത്തിലേയ്ക്ക് ആളുകൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രി ക്ഷേത്രകുളത്തിൽ കുളിക്കാൻ ഇറങ്ങിയ ആൾ മുങ്ങി മരിച്ചതിനെ തുടർന്നാണ് ക്ഷേത്രത്തിൽ ശുദ്ധിക്രിയകൾ നടത്തിയത്.
കൊവിഡിനെ തുടർന്ന് ഏറെ നാൾ അടച്ചിട്ടതിന് പിന്നാലെ കഴിഞ്ഞ വർഷം ജൂലൈ 17നാണ് ക്ഷേത്രത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിച്ച് തുടങ്ങിയത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് ഭക്തർക്ക് പ്രവേശനം അനുവദിച്ചത്. പിന്നാലെ ക്ഷേത്രത്തിൽ ഏപ്രിൽ, മേയ് മാസങ്ങളിൽ ദർശന സമയം വർധിപ്പിക്കാൻ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു.
വൈകിട്ട് 4.30ന് തുറക്കാറുള്ള ക്ഷേത്രം 3.30ന് തുറക്കാനാണ് തീരുമാനം. ക്ഷേത്രദർശനത്തിന് ഓൺലൈൻ ബുക്കിങ് നിർബന്ധമാക്കിയത് നീക്കി. എന്നാൽ ഓൺലൈനിൽ ബുക്ക് ചെയ്ത് ദർശനത്തിനുള്ള സൗകര്യം തുടരുമെന്ന് അധികൃതർ അറിയിച്ചു.