കണ്ണൂർ: കണ്ണൂരിൽ കണ്ണോത്തുംചാലിൽ വിഗ്രഹങ്ങൾ വിൽപന നടത്തിയിരുന്ന നാടോടി കുടുംബത്തിന് നേരെ ആക്രമണം.വിഗ്രഹങ്ങൾ വിൽപനയ്ക്ക് വെച്ചിരുന്ന രാജസ്ഥാനിൽ നിന്നുള്ള കുടുംബത്തയൊണ് സാമൂഹ്യവിരുദ്ധർ ആക്രമിച്ചത്. കൃഷ്ണ വിഗ്രഹം സൗജന്യമായി നൽകാത്തതിനെ തുടർന്നു രണ്ടംഗ സംഘം നാടോടി കുടുംബത്തെ ആക്രമിച്ച്, വിൽപനയ്ക്കു വച്ച വിഗ്രഹങ്ങൾ തല്ലിത്തകർക്കുകയായിരുന്നു. ബൈക്കിലെത്തിയ രണ്ടു പേരാണ് നാടോടി സംഘത്തെ ഉപദ്രവിച്ചത്. കഴിഞ്ഞ വർഷവും ഈ നാടോടി കുടുംബത്തിന്റെ വിൽപനയ്ക്ക് തടസ്സമുണ്ടാക്കുന്ന രീതിയിൽ ഒരു സംഘം അക്രമം നടത്തിയിരുന്നു. പേടി കാരണം നാടോടി കുടുംബം സ്വദേശമായ രാജസ്ഥാനിലേക്ക് തിരികെ പോയി. വീണ്ടും തിരികെയെത്തും എന്നാണ് ഗൃഹനാഥൻ നരേഷ് കുമാർ, മകൻ ഭരത്, ഭാര്യ ഷുക്ക്ലി, സഹോദരൻ പ്രകാശ് കുമാർ എന്നിവർ പറഞ്ഞത്.
ചൊവ്വ രാത്രി വൈകിയാണു നാടിനാകെ അപമാനമുണ്ടാക്കിയ സംഭവമുണ്ടായത്. അക്രമികൾ അഴിഞ്ഞാടുന്നതിനിടെ പോലീസിനെ വിവരമറിയിച്ചതോടെയാണ് കൂടുതൽ അത്യാഹിതം സംഭവിക്കാതിരുന്നത്. പോലീസിനെ വിളിക്കുന്നതുകണ്ട അക്രമികൾ രക്ഷപ്പെടുകയായിരുന്നു. വൈകാതെ തന്നെ പോലീസ് സ്ഥലത്ത് എത്തിയെങ്കിലും ബൈക്കിന്റെ നമ്പർ അറിയാത്തതിനാൽ തിരിച്ചു പോയി.
ALSO READ- സർപ്രൈസ് സമ്മാനം വാങ്ങാനായി കണ്ണുകളടച്ചു; പ്രതിശ്രുത വരന്റെ കഴുത്തറുത്ത് യുവതി; ഞെട്ടൽ
വിഷു വിപണി ലക്ഷ്യമാക്കി എല്ലാ വർഷവും ഫെബ്രുവരി ആദ്യ വാരം ഇവർ നഗരത്തിൽ എത്താറുണ്ട്. ഇത്തവണയും രണ്ടു മാസം മുൻപ് എത്തി. കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് വർഷം വിഗ്രഹങ്ങളുടെ വിൽപന നന്നേ കുറവായിരുന്നു. രണ്ടു ദിവസത്തിനു ശേഷം നാട്ടിലേക്കു തിരിച്ച് പോകുമെന്ന് ഇവർ പറയുന്നു. ”ഭാര്യയ്ക്കും കുട്ടികൾക്കും ഭയമുണ്ട്. ഞങ്ങളെ സംരക്ഷിക്കാൻ ആരുമില്ല. അക്രമിക്കപ്പെടുന്നതിനേക്കാൾ നല്ലതു പട്ടിണിയാണ്. ഇനി കണ്ണൂർ നഗരത്തിലേക്കു വരില്ല”- എന്നും കണ്ണീരോടെ കുടുംബം പറഞ്ഞിരുന്നു.
മാധ്യമങ്ങളിലൂടെ വിവരം അറിഞ്ഞ സാമൂഹിക പ്രവർത്തകരും പോലീസും സംഭവത്തിൽ ഇടപെട്ടു. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി കണ്ണോത്തുംചാലിൽ കുടുംബത്തെ കാണാൻ എത്തി. ആക്രമികളെ കണ്ടെത്താൻ നിയമപരമായ എല്ലാ നടപടികളും എടുത്തതായി അറിയിച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. പ്രവാസി, ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി മുഖേന നാടോടി കുടുംബത്തിന് സഹായ ധനവും നൽകി. കുടുംബത്തെ യാത്രയാക്കാൻ മേലെചൊവ്വ പ്രത്യാശ ഭവനിലെ ഫാ.സണ്ണി തോട്ടപ്പള്ളിയും എത്തിയിരുന്നു. പ്രതിസന്ധിയിൽ ഒപ്പം നിന്നവരോട് നന്ദി പറഞ്ഞാണ് സംഘം മടങ്ങിയത്.