വിജയവാഡ: വിവാഹത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെ പ്രതിശ്രുത വരനെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ച് യുവതി. ആന്ധ്രാപ്രദേശിലെ ആനക്കപ്പള്ളി ജില്ലയിലെ കൊമ്മലപുഡി ഗ്രാമത്തിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം. കൊമ്മലപുഡി സ്വദേശിയായ പുഷ്പയാണ് പ്രതിശ്രുതവരനായ രാമുനായിഡുവിനെ ആക്രമിച്ചത്.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലാണ്. വിശാഖപട്ടണം സ്വദേശിയായ ഹൈദരാബാദിൽ ശാസ്ത്രജ്ഞനായി ജോലിചെയ്യുന്ന രാമുനായിഡുവും പുഷ്പയും തമ്മിലുള്ള വിവാഹം മെയ് 29-ന് നടത്താനായി ബന്ധുക്കൾ നിശ്ചയിച്ചതായിരുന്നു.
തുടർന്ന് യുവാവിനെ കഴിഞ്ഞദിവസം പുഷ്പ തന്റെ നാട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇരുവരും കുന്നിൻമുകളിലെ ക്ഷേത്രത്തിലേക്ക് പോയി. ഇവിടെവെച്ചാണ് ഒരു സർപ്രൈസ് സമ്മാനം തരാമെന്നും കണ്ണടച്ചിരിക്കണമെന്നും യുവാവിനോട് പറയുകയും കണ്ണടച്ചുനിന്ന രാമനായിഡുവിനെ യുവതിയെ കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് ആക്രമിക്കുകയുമായിരുന്നു. കഴുത്തറുത്തിട്ടും രക്ഷപ്പെടാൻ ശ്രമിക്കാതെ പുഷ്പ സമീപത്തുതന്നെ നിൽക്കുകയായിരുന്നുവെന്ന് രാമനായിഡു പോലീസിന് മൊഴി നൽകി.
ALSO READ- സംശയരോഗം; ഭര്ത്താവ് കറിക്കത്തി ഉപയോഗിച്ച് കഴുത്തറുത്ത ഭാര്യ മരിച്ചു
പരിക്കേറ്റ ഇയാൾ തന്നെയാണ് 108-ൽ വിളിച്ച് അത്യാഹിതം അറിയിച്ചത്. ഉടൻതന്നെ ആംബുലൻസ് എത്തി ഇയാളെ ആശുപത്രിയിൽ എത്തിച്ചതുകാരണം ജീവൻ രക്ഷിക്കാനായി. അതേസമയം, ബൈക്കിൽ യാത്രചെയ്യുന്നതിനിടെ തങ്ങൾ രണ്ടുപേരും ബൈക്കിൽനിന്ന് വീണെന്നായിരുന്നു പുഷ്പ ആദ്യം പോലീസിന് നൽകിയ മൊഴി.
പിന്നീട് യുവാവിന്റെ മൊഴി പുറത്തുവന്നതോടെ താൻ തന്നെയാണ് ആക്രമിച്ചതെന്ന് യുവതി സമ്മതിക്കുകയായിരുന്നു. രാമനായിഡുവുമായുള്ള വിവാഹത്തിന് തനിക്ക് താത്പര്യം ഇല്ലായിരുന്നുവെന്നും മാതാപിതാക്കളാണ് വിവാഹത്തിന് നിർബന്ധിച്ചതെന്നും പുഷ്പ പോലീസിനോട് പറഞ്ഞു.