കോഴിക്കോട്: കോടഞ്ചേരിയിൽ നിന്നും പ്രണയിച്ച് ഒളിച്ചോടിയ ജോയ്സ്നയും ഷെജിനും തമ്മിലുള്ള വിവാഹം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ജോയ്സ്നയുടെ പിതാവ്. സംസ്ഥാന പോലീസിൽ വിശ്വാസമില്ലെന്നും കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നുമാണ് ജോയ്സനയുടെ പിതാവ് ജോസഫ് മാധ്യമങ്ങളോട് പറഞ്ഞത്.
മകളെ കാണാതായ സംഭവം സിബിഐ അല്ലെങ്കിൽ എൻഐഎ അന്വേഷിക്കണം. ജോയ്സ്നയ്ക്ക് വേണ്ടി ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജി സമർപ്പിച്ചിട്ടുണ്ടെന്നും ജോസഫ് പറഞ്ഞു.
നേരത്തെ, ജോയ്സ്നയും ഷെജിനും തമ്മിൽ നടന്ന വിവാഹം ലവ് ജിഹാദല്ലെന്നായിരുന്നു ജോയ്സ്നയുടെ പിതാവ് ജോസഫ് പറഞ്ഞിരുന്നത്. മകളെ കെണിയിൽപ്പെടുത്തിയതാണ്. ഇങ്ങനെയൊരു ബന്ധമുണ്ടെങ്കിൽ അവൾക്ക് അത് തുറന്നുപറയാനുള്ള സ്വാതന്ത്ര്യം വീട്ടിലുണ്ടെന്നും ജോസഫ് പറഞ്ഞു. ഒരിക്കലും മകൾ ഇക്കാര്യം തങ്ങളോട് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, തന്റെ സ്വന്തം ഇഷ്ടപ്രകാരമാണ് ഷെജിനെ വിവാഹം കഴിക്കാൻ വീടുവിട്ടിറങ്ങിയതെന്ന് വ്യക്തമാക്കുന്ന വീഡിയോ ജോയ്സന പുറത്തുവിട്ടിരുന്നു. ഇക്കാര്യം താമരശേരി ജില്ലാ കോടതിയിലെത്തിയും ജോയ്സ്ന ആവർത്തിച്ചിരുന്നു.
ഇതിനിടെ, ഇരുമതത്തിൽ ഇരുവരുടെയും വിവാഹത്തിൽ അതൃപ്തിയറിയിച്ച് താമരശേരി രൂപതാ ബിഷപ്പ് റെമീജിയോസ് ഇഞ്ചനാനിയിൽ രംഗത്തെത്തി. മതസൗഹാർദം തകർക്കാൻ പ്രതിലോമ ശക്തികൾ ശ്രമിക്കുകയാണെന്നും സമീപകാലത്തെ പ്രതിസന്ധികൾ മനസുകളെ തമ്മിൽ അകറ്റുന്നതാണെന്നും ബിഷപ്പ് പറഞ്ഞു.