ന്യൂഡൽഹി: യെമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയെ കാണാൻ പോകാൻ അമ്മയും മകളും കേന്ദ്ര സർക്കാരിന്റെ അനുമതി തേടി. കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ കണ്ട് കനിവിനായി അപേക്ഷിക്കാനാണ് നിമിഷപ്രിയയുടെ കുടുംബത്തിന്റെ ശ്രമം. നിമിഷയുടെ മോചനത്തിനായി അവസാന വട്ട ശ്രമങ്ങൾ എന്ന നിലയിലാണ് യെമനിലേക്ക് പോകാൻ തീരുമാനിച്ചിരിക്കുന്നത്.
ഇതിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് നിമിഷ ആക്ഷൻ കൗൺസിൽ അപേക്ഷ നൽകി. നിമിഷയുടെ അമ്മ പ്രേമകുമാരിയും എട്ട് വയസുള്ള മകൾക്കും യാത്രാനുമതി നൽകണമെന്നാണ് ആവശ്യം.
സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലിലെ നാലുപേരും ഇവർക്കൊപ്പം യാത്രാനുമതിക്കായി അപേക്ഷ നൽകിയിട്ടുണ്ട്. അനുമതി ലഭിച്ചാൽ അമ്മയ്ക്കും മകൾക്കും നിമിഷയെ ജയിലിൽ കാണാൻ അവസരം ഉണ്ടാക്കാനും ആക്ഷൻ കൗൺസിൽ ശ്രമിക്കുന്നുണ്ട്.